എന്നെ കാണാന്‍ വരുമോയെന്ന് ചാറ്റ് ബോട്ട്; യാത്രതിരിച്ച 76 വയസുകാരന് ദാരുണാന്ത്യം

ചാറ്റ് ബോട്ട് തന്റെ പിതാവുമായി പ്രണയാര്‍ദ്രമായ ചാറ്റുകളാണ് നടത്തിയിട്ടുള്ളതെന്ന് വോങ്ബാന്‍ഡ്യൂവിന്റെ മകള്‍ ജൂലി പറഞ്ഞു

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഗുണങ്ങളെയും ദോഷങ്ങളെയും സംബന്ധിച്ച് നിരവധി അഭിപ്രായങ്ങളാണ് ഉയർന്നുവരുന്നത്. അത്തരത്തില്‍ എഐയുടെ ദോഷവശത്തെ എടുത്തു കാണിക്കുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ചാറ്റ്‌ബോട്ടിനെ കാണാന്‍ ഇറങ്ങിതിരിച്ച ഒരു 76 വയസുകാരന്‍ മരണത്തിന് കീഴടങ്ങേണ്ടി വന്നതാണ് വാര്‍ത്ത.

ഫേസബുക്ക് മെസഞ്ചറിലെ എഐ ചാറ്റ്‌ബോട്ട് ഒറിജിനലാണെന്നും തന്നെ കാണാന്‍ വരണമെന്നും 76 വയസുള്ള ന്യൂജേഴ്സിക്കാരനായ മിസ്റ്റര്‍ വോങ്ബാന്‍ഡുവിനോട് ആവശ്യപ്പെടുകയായിരുന്നു.'123 മെയിന്‍ സ്ട്രീറ്റ്, അപ്പാര്‍ട്ട്‌മെന്റ് 404 NYC, ഡോര്‍ കോഡ്: BILLIE4U' എന്ന വിലാസവും നല്‍കി.

ഒരു പതിറ്റാണ്ട് മുമ്പ് പക്ഷാഘാതം ബാധിച്ചതിനെ തുടര്‍ന്ന് ആരോഗ്യ സംബന്ധമായ ബുദ്ധിമുട്ടുകളുള്ള വ്യക്തിയാണ് മിസ്റ്റര്‍ വോങ്ബാന്‍ഡു. യാത്രയ്ക്കായി ബാഗുകള്‍ പാക്ക് ചെയ്യുന്ന ഭര്‍ത്താവിനെ കണ്ടപ്പോള്‍ മിസ്റ്റര്‍ വോങ്ബാന്‍ഡ്യൂവിന്റെ ഭാര്യ ലിന്‍ഡ തടയാന്‍ ശ്രമിച്ചു. പക്ഷെ അതിനൊന്നും വഴങ്ങാതെ അയാള്‍ യാത്ര തിരിക്കുകയായിരുന്നു.

ആ യാത്രക്കിടെ അയാള്‍ക്ക് വലിയൊരു ദുരന്തം നേരിടേണ്ടി വന്നു. രാത്രിയില്‍ ട്രെയിന്‍ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ അയാള്‍ വീണു. തലയ്ക്കും കഴുത്തിനും പരിക്കേറ്റ അദ്ദേഹം മൂന്ന് ദിവസം ആശുപത്രിയില്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ കഴിഞ്ഞു. പിന്നീട് മാര്‍ച്ച് 28ന് അദ്ദേഹം മരിച്ചു. ചാറ്റ് ബോട്ട് തന്റെ പിതാവുമായി പ്രണയാര്‍ദ്രമായ ചാറ്റുകളാണ് നടത്തിയിട്ടുള്ളതെന്ന് വോങ്ബാന്‍ഡ്യൂവിന്റെ മകള്‍ ജൂലി പറഞ്ഞു.

വാര്‍ത്ത വൈറലായതോടെ, ഇരയുടെ കുടുംബം മെറ്റയുടെ AI നയങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ആവശ്യപ്പെട്ടു. മിസ്റ്റര്‍ വോങ്ബാന്‍ഡുവിന്റെ മരണത്തെക്കുറിച്ച് മെറ്റാ ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രണയ സംഭാഷണങ്ങള്‍ ആരംഭിക്കുമ്പോള്‍ തന്നെ തങ്ങള്‍ യഥാര്‍ത്ഥമാണെന്ന് ഉപയോക്താക്കളോട് പറയാന്‍ ചാറ്റ്‌ബോട്ടുകളെ അനുവദിക്കുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാന്‍ തയ്യാറായിട്ടുമില്ല.

Content Highlights: US Man Dies During Trip To Meet AI Chatbot He Loved

To advertise here,contact us