പേപ്പറുകള്‍ ഇല്ല, ഉപയോഗിക്കുക ടാബും ഫോണുകളും, 2027 ല്‍ രാജ്യത്ത് നടക്കുന്നത് ഡിജിറ്റല്‍ സെന്‍സസ്

2011ലാണ് അവസാനമായി രാജ്യത്ത് സെൻസസ് നടന്നത്, പിന്നീട് കോവിഡ് മൂലം 2021 മാറ്റിവച്ച സെൻസസാണ് 2027ൽ നടക്കുക എന്നാണ് സർക്കാർ അറിയിച്ചത്

സെൻസസും ഡിജിറ്റലാക്കാനൊരുങ്ങി കേന്ദ്രസർക്കാർ. നിലവിൽ എല്ലാ ഇന്ത്യയയിലെ എല്ലാ സംവിധാനങ്ങളും ഡിജിറ്റലാക്കി മാറ്റിയ സാഹചര്യത്തിലാണ് സെൻസസ് കൂടി ഡിജിറ്റലാക്കുന്നത്. 10 വർഷത്തിലൊരിക്കലാണ് ഇന്ത്യയിൽ സാധാരണയായി സെൻസസ് നടക്കുന്നത്. 2011ലാണ് അവസാനമായി രാജ്യത്ത് സെൻസസ് നടന്നത്, പിന്നീട് കോവിഡ് മൂലം 2021 മാറ്റിവച്ച സെൻസസാണ് 2027ൽ നടക്കുക എന്നാണ് സർക്കാർ അറിയിച്ചത്. സെൻസസ് സംവിധാനം കൂടി ഡിജിറ്റലാക്കി മാറ്റുന്നതോടെ രാജ്യത്തെ എല്ലാ സംവിധാനങ്ങളെയും ഒരു കുടക്കീഴിൽ കൊണ്ടുവരാൻ കഴിയുമെന്നാണ് പ്രതീക്ഷ. എന്നാൽ ഏറ്റവും ഗ്രാമപ്രദേശങ്ങളിലെ ആളുകളിൽ നിന്ന് പോലും വിവരശേഖരം നടത്തേണ്ടതിനാൽ ഡിജിറ്റൽ സെൻസസ് എത്രത്തോളം വിജയമാകും എന്ന കാര്യത്തിൽ ആശങ്കയുണ്ട്.

രാജ്യത്ത് ആദ്യമായി മൊബൈൽ ഫോൺ വഴിയുള്ള സെൻസസ് നടക്കാനൊരുങ്ങുമ്പോൾ ആളുകൾക്ക് കൗതുകവും ആശങ്കയുമുണ്ട്. ഒരു വെബ് അധിഷ്ഠിത സെൽഫ്-എന്യൂമറേഷൻ പോർട്ടലും സജ്ജീകരിച്ചിട്ടുണ്ട്. ഇതുവഴി എന്യൂമറേറ്റർമാർ നൽകിയിരിക്കുന്ന വിവരങ്ങൾ ശരിയാണോ എന്നും പരിശോധിക്കാൻ സാധിക്കും. ഈ ഡാറ്റ പരിശോധിച്ച് പൊതുജനങ്ങൾക്ക് തന്നെ അപ്‌ഡേറ്റ് ചെയ്യാനും സാധിക്കുന്നതാണ്.

നേരത്തെ വീടുകൾ കേന്ദ്രീകരിച്ച് ഫോമുകൾ പൂരിപ്പിച്ചുള്ള കണക്കെടുപ്പായിരുന്നു നടന്നിരുന്നത്. എന്നാൽ ഇത്തവണ കടലാസ് പൂർണ്ണമായും ഒഴിവാക്കി ഡിജിറ്റലിലേക്ക് മാറാനാണ് കേന്ദ്രം ഒരുങ്ങുന്നത്. സെൻസസിനായി വീടുകൾതോറും പോകുന്നവരുടെ കൈയിൽ ടാബ്ലറ്റോ, മൊബൈൽ ഫോണുകളോ ഉണ്ടാകും. ഇതുപയോഗിച്ചായിരിക്കും ഇത്തവണ സെൻസസ് എടുക്കുക.

സ്വാതന്ത്ര്യ ലബ്ധിക്ക് ശേഷം ആദ്യമായി 90 വർഷങ്ങൾക്കിപ്പുറമാണ് ഇന്ത്യയിൽ എല്ലാ ജാതി വിഭാഗങ്ങളുടെയും കണക്കെടുക്കുന്നു എന്ന പ്രത്യേകതയുമുണ്ട്, 1931ലാണ് അവസാനമായി ഇത്തരത്തിൽ ഒരു കണക്കെടുപ്പ് ഇന്ത്യയിൽ നടന്നത്. ഇത്തവണ എല്ലാ ജാതികളെയും ഉൾപ്പെടുത്തി കണക്കെടുക്കും. പ്രതിപക്ഷം കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉന്നയിച്ച ആവശ്യങ്ങളിലൊന്നാണിത്.

ഏകദേശം 34 ലക്ഷം എന്യൂമറേറ്റർമാർ രാജ്യത്തെമ്പാടും കണക്കെടുപ്പ് നടത്താനിറങ്ങും. ഇവർക്ക് സൂപ്പർവൈസർമാരും ഉണ്ടായിരിക്കും. സെൻസസിനുള്ള ഡിജിറ്റൽ ഉപകരണങ്ങളോടെ ഏകദേശം 1.3 ലക്ഷം സെൻസസ് പ്രവർത്തകരെയാണ് രംഗത്തിറക്കുക.

രാജ്യത്ത് കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ 2027 മാർച്ച് ഒന്ന് മുതലാണ് ഡിജിറ്റൽ സെൻസസ് ആരംഭിക്കുക. രണ്ട് ഘട്ടമായി കണക്കെടുപ്പ് നടത്താനാണ് നിലവിലെ തീരുമാനം. ആദ്യഘട്ടത്തിൽ ഓരോ വീടുകളിലും ആസ്തികളുടെ ഉടമസ്ഥാവകാശം, കുടുംബ വരുമാനം തുടങ്ങിയ വിശദ വിവരങ്ങളായിരിക്കും ശേഖരിക്കുക. രാജ്യത്തെ അടിസ്ഥാന സൗകര്യ ആവശ്യങ്ങൾ മനസിലാക്കുക, ജനങ്ങളുടെ ജീവിത നിലവാരം അളക്കുക എന്നതെല്ലാമാണ് ആദ്യഘട്ടത്തിന്റെ ലക്ഷ്യം. ഈ കണക്കെടുപ്പ് ഹൗസിങ് ലിസ്റ്റിങ് ഓപ്പറേഷൻ അഥവ എച്ച്എൽഒ എന്നാണ് ഈ കണക്കെടുപ്പ് അറിയപ്പെടുന്നത്.

എച്ച്എൽഓ ഘട്ടം ആദ്യം നടക്കുക ലഡാക്ക്, ജമ്മു & കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ മഞ്ഞുമൂടിയ പ്രദേശങ്ങളിലാണ്. ഇവിടങ്ങളിൽ എച്ച്എൽഓ ഘട്ടം 2026 ഒക്ടോബർ 1ന് ആരംഭിക്കും. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ ഹൗസിങ് ലിസ്റ്റിങ് ഓപ്പറേഷൻ 2027 മാർച്ച് 1 മുതലാണ് നടക്കുക. ജനസംഖ്യാ കണക്കെടുപ്പിന്റെ രണ്ടാംഘട്ടം വീടുകളിലെ വ്യക്തികളുടെ വിശദമായ കണക്കെടുപ്പാണ്.

സെൻസസ് പോർട്ടൽ വഴി ഫോം പൂരിപ്പിക്കേണ്ട വിധം

  • സെൻസസ് പോർട്ടൽ ഓപ്പൺ ചെയ്‌താൽ ഓരോരുത്തർക്കും അവരവരുടെ മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് ലോഗിൻ ചെയ്യാം. ശേഷം അവരുടെ വിവരങ്ങൾ പൂരിപ്പിക്കാം.
  • ജനസംഖ്യാ കണക്കെടുപ്പിന് വേണ്ടി ഓരോ വ്യക്തിയും സെൻസസ് പോർട്ടലിൽ വിവരങ്ങൾ പൂരിപ്പിക്കേണ്ടതുണ്ട്.
  • ഡിജിറ്റലായി വിവരങ്ങൾ നൽകിക്കഴിഞ്ഞാൽ മൊബൈൽ നമ്പറിലേക്ക് ഒരു തിരിച്ചറിയൽ കോഡ് മെസ്സേജായി വരും.
  • കണക്കെടുപ്പിന് ആളുകൾ വീടുകളിലേക്ക് വരുമ്പോൾ ഈ ഐഡി നമ്പർ കൊടുത്താൽ മതിയാകും.
  • നിങ്ങൾ സെൻസസ് പോർട്ടലിൽ പൂരിപ്പിച്ച എല്ലാ വിവരങ്ങളും ഈ ഐഡിയിൽ ഉണ്ടാകും.

Content Highlight; India's First Digital Census: What It Means

To advertise here,contact us