'ടിക് ടോക്ക് വാങ്ങാന്‍ ഞങ്ങള്‍ക്കൊരാളുണ്ട്'; വെളിപ്പെടുത്തി ട്രംപ്

അമേരിക്കയില്‍ ടിക് ടോക്ക് വാങ്ങാന്‍ ഒരാള്‍ വരുന്നതായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

ജനപ്രിയ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ടിക് ടോക്ക് വാങ്ങാന്‍ അമേരിക്കയില്‍ ഒരാള്‍ തയ്യാറായതായി യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനീസ് കമ്പനിയുടെ ഉടമസ്ഥതയില്‍ ആയതിനാല്‍ അമേരിക്കയില്‍ നിരോധിക്കപ്പെടാന്‍ പോകുന്ന സോഷ്യല്‍ മീഡിയ ആപ്പാണ് ടിക് ടോക്ക്. ആരാണ് വാങ്ങുന്നതെന്ന് രണ്ടാഴ്ച്ചക്കുള്ളില്‍ വെളിപ്പെടുത്തുമെന്ന് ട്രംപ് വ്യക്തമാക്കി. 'ടിക് ടോക്ക് വാങ്ങാന്‍ ഞങ്ങള്‍ക്കൊരാളുണ്ട്' എന്നാണ് ഫോക്‌സിന്റെ സണ്‍ഡേ മോര്‍ണിംഗ് ഫ്യൂച്ചേഴ്‌സിന് മരിയ ബാര്‍ട്ടിറോമുമായുള്ള അഭിമുഖത്തില്‍ യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞത്.

2024ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സോഷ്യല്‍ മീഡിയയെ ആശ്രയിച്ചിരുന്ന ട്രംപ് ടിക് ടോക് തനിക്ക് ഇഷ്ടമുള്ള ആപ്പ് ആണെന്ന് എന്‍ബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അദ്ദേഹം നിരവധി തവണ പ്രസ്താവിച്ചതുപോലെ ടിക് ടോക്ക് ഇല്ലാതായി പോകരുതെന്ന് പ്രസിഡന്റ് ട്രംപ് ആഗ്രഹിക്കുന്നു,'വെന്ന് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് അറിയിച്ചു.

ടിക് ടോക്കും മാതൃകമ്പനിയായ ബൈറ്റ് ഡാന്‍സും ലൊക്കേഷന്‍ വിവരങ്ങള്‍ ഉള്‍പ്പെടെയുളള സെന്‍സിറ്റീവ് ഉപയോക്തൃ ഡേറ്റ ചൈനീസ് സര്‍ക്കാരിന് കൈമാറുന്നതായി അമേരിക്ക ആശങ്ക പ്രകടിപ്പിച്ചിരുന്നു. ടിക് ടോക് പ്ലാറ്റ്ഫോമിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നതായും ആശങ്കപ്പെട്ടിരുന്നു. 170 കോടി അമേരിക്കന്‍ ഉപയോക്താക്കളാണ് ടിക് ടോക്കിനുള്ളത്. കൂടുതലും യുവാക്കളാണ് ആപ്പ് ഉപയോഗിക്കുന്നത്. സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി 2020ല്‍ ഇന്ത്യ ടിക് ടോക് നിരോധിച്ചിരുന്നു.

Content Highlights: "Have A Buyer For TikTok," Says Trump

To advertise here,contact us