'അടിച്ചുപോയി ഗുയ്സ്' രാജ്യവ്യാപകമായി സര്‍വീസ് മുടക്കി ജിയോ, കാരണം പറയാതെ കമ്പനി, പരാതി പ്രളയം

രാജ്യവ്യാപകമായി സേവനങ്ങള്‍ തടസപ്പെട്ടതായാണ് വിവരം

ജിയോ നെറ്റ്‌വര്‍ക്ക് തടസ്സപ്പെട്ട് എന്ത് ചെയ്യണമെന്ന് അറിയാതിരിക്കുകയായിരുന്നു കുറച്ച് നേരത്തേക്ക് ജിയോ ഉപയോക്താക്കള്‍. കേരളത്തിലുള്‍പ്പടെ നിരവധി സ്ഥലങ്ങളില്‍ ജിയോ സേവനങ്ങള്‍ തടസ്സപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ജിയോ മൊബൈല്‍, ജിയോ ഫൈബര്‍ സേവനങ്ങളില്‍ തടസം നേരിടുന്നതായി തിങ്കളാഴ്ച ഉച്ചമുതലാണ് പരാതികള്‍ ഉയര്‍ന്നത്.

കോൾ ചെയ്യുന്നതിനും ഇന്റർനെറ്റ് സേവനങ്ങൾ ഉപയോഗിക്കാനും സാധിക്കാതെ ആയതോടെ നിരവധി പേരാണ് ജിയോയ്ക്ക് എന്ത് സംഭവിച്ചുവെന്ന് ചോദിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റുകളുമായി എത്തിയത്.

ഓൺലൈൻ തടസ്സങ്ങൾ ട്രാക്ക് ചെയ്യുന്ന ഡൗൺഡിറ്റക്ടറിൽ ഉച്ചയ്ക്ക് 1.30 മുതൽ നിരവധി പേർ പ്രശ്‌നങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പരാതികളിൽ 54% മൊബൈൽ ഇന്റർനെറ്റുമായി ബന്ധപ്പെട്ടതാണ്, 27% പരാതികൾ ജിയോ ഫൈബറുമായി ബന്ധപ്പെട്ടും 19% പരാതികൾ മൊബൈൽ ഫോൺ നെറ്റ്‌വര്‍ക്ക് തകരാറുമായി ബന്ധപ്പെട്ടും ഉയർന്നു. കേരളത്തിന് പുറമേ ചെന്നൈ, ബെംഗളൂരു, മുംബൈ, ഡൽഹി, ഹൈദരാബാദ്, കൊൽക്കത്ത, ചണ്ഡീഗഡ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്നൊക്കെ നെറ്റ്‌വർക്ക് ലഭിക്കാത്തതുമായി ബന്ധപ്പെട്ട് പരാതികൾ ഉയർന്നു.

എന്തുകൊണ്ടാണ് പ്രശ്‌നം സംഭവിച്ചതെന്ന് ഔദ്യോഗികമായി ജിയോ പ്രതികരിച്ചിട്ടില്ലെങ്കിലും ഉച്ചയ്ക്ക് മൂന്ന് മണിയോടെ വിവിധ സ്ഥലങ്ങളിൽ നെറ്റ്‌വർക്ക് പുനസ്ഥാപിച്ചിട്ടുണ്ട്

പക്ഷേ രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവനദാതാക്കളായ ജിയോ കേരളത്തില്‍ വലിയ വളര്‍ച്ചയാണ് നേടിക്കൊണ്ടിരിക്കുന്നത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കുകള്‍ പ്രകാരം 2025 ഏപ്രിലില്‍ 76,000 പുതിയ മൊബൈല്‍ വരിക്കാരെ ജിയോ ചേര്‍ത്തിരുന്നു. അത്തരത്തില്‍ പുതിയ വരിക്കാരുടെ എണ്ണത്തില്‍ ജിയോ മുന്നില്‍ എത്തുകയും ചെയ്തിരുന്നു.

To advertise here,contact us