നൂറ് ഡ്രോണുകൾ ഒരുമിച്ച് വഹിക്കുന്ന ജിയൂഷ്യാന്‍; ആയുധ മേഖലയിൽ മറ്റാർക്കുമില്ലാത്ത നേട്ടം കുറിക്കാൻ ചൈന

100 കണക്കിന് ചെറു ഡ്രോണുകളെ വഹിക്കാന്‍ ശേഷിയുള്ള സൂപ്പര്‍ ഡ്രോണ്‍ വികസിപ്പിക്കുകയാണ് ചൈന

പ്രതിരോധത്തിനും പ്രത്യാക്രമണത്തിനും ഇപ്പോൾ രാജ്യങ്ങൾ ഉപയോഗിക്കുന്ന പ്രധാന ആയുധസംവിധാനമായി ഡ്രോണുകൾ മാറിയിട്ടുണ്ട്. കഴിഞ്ഞ ഇന്ത്യ-പാകിസ്താൻ സംഘർഷ സമയത്തും ഡ്രോണുകൾ പ്രധാന ആയുധങ്ങളായിരുന്നു. പുതിയ തരം ഡ്രോണുകളുടെ കണ്ടുപിടുത്തത്തിലും പരീക്ഷണത്തിലുമാണ് ലോകരാജ്യങ്ങൾ.

ഡ്രോണുകൾ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വലിയൊരു നീക്കം നടത്തിയിരിക്കുകയാണ് ചൈന. 100 കണക്കിന് ചെറു ഡ്രോണുകളെ വഹിക്കാന്‍ ശേഷിയുള്ള സൂപ്പര്‍ ഡ്രോണ്‍ വികസിപ്പിക്കുകയാണ് ചൈന. ജിയൂഷ്യാന്‍ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഈ വര്‍ഷം ജൂണ്‍ അവസാനത്തോടെ ജിയൂഷ്യാന്‍ എസ്എസ് എന്ന സൂപ്പര്‍ ഡ്രോണിനെ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ലോകത്തിലെ ആദ്യത്തെ എരിയല്‍ എയര്‍ക്രാഫ്റ്റ് ക്യാരിയര്‍ എന്ന വിശേഷണമാണ് ചൈന ജിയൂഷ്യാന് നൽകിയിട്ടുള്ളത്. ആളില്ലാ യുദ്ധവിമാനങ്ങള്‍ മിസൈലുകളും ബോംബുകളും മാത്രം വഹിക്കുമ്പോൾ ഇവ ലോയിറ്ററിങ് മ്യൂണിഷനുകളായ കാമികാസെ ഡ്രോണുകളും മറ്റ് ചെറുഡ്രോണുകളുമുള്‍പ്പെടെ 100 ഡ്രോണുകള്‍ വരെ വഹിക്കും. പ്രധാന ബോഡിയോട് ചേര്‍ന്ന് ഇരുവശത്തുമുള്ള പ്രത്യേക അറകളിലായാണ് ഇത് സൂക്ഷിക്കുക.

ചൈനീസ് സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഏവിയേഷന്‍ ഇന്‍ഡസ്ട്രി കോര്‍പ്പറേഷന്‍ ഓഫ് ചൈന( AVIC) ആണ് ജിയൂഷ്യാന്‍ ഡ്രോണിനെ വികസിപ്പിച്ചത്. യുദ്ധമേഖലയിലെ പ്രവർത്തനങ്ങൾക്ക് പുറമെ സമുദ്ര നിരീക്ഷണം, ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലും ഈ ഡ്രോണിനെ ഉപയോഗിക്കാനാകും.

Content Highlights: China to launch new drone 'mothership' Jiu Tian

To advertise here,contact us