ഇന്ത്യയിലിത് ആഘോഷങ്ങളുടെ കാലമാണ്. ഇതോടെ ട്രെയിൻ യാത്രികരുടെ എണ്ണവും വർധിച്ചു. ദീപാവലി, ഛത് ആഘോഷങ്ങളുടെ ഭാഗമായി മൂന്നു കോടിയോളം അധിക യാത്രികർ തീവണ്ടി യാത്ര തെരഞ്ഞെടുക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഇതിൻ്റെ ഭാഗമായി ഇന്ത്യൻ റെയിൽവെ 12,000 സ്‌പെഷ്യൽ ട്രെയിൻ സർവീസുകൾ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.
ഒക്ടോബർ ഒന്നു മുതൽ 45 ദിവസം ഓസ്‌ട്രേലിയൻ ജനസംഖ്യയെക്കാൾ കൂടുതൽ ആളുകൾ നമ്മുടെ ട്രെയിൻ യാത്രയെ ആശ്രയിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അവസാന നിമിഷത്തെ തിരക്കുകളും കണക്കാക്കി മറ്റ് 150 അൺറിസർവ്ഡ് ട്രെയിനുകളും സജ്ജമാക്കിയിട്ടുണ്ടെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കിയിരിക്കുന്നത്. ചൊവ്വാഴ്ച വരെ 10,000 ട്രെയിനുകളുടെ നോട്ടിഫിക്കേഷൻ പുറത്ത് വന്നിട്ടുണ്ട്. ബാക്കിയുള്ളവ ആവശ്യം അനുസരിച്ച് പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞവർഷം ഇന്ത്യൻ റെയിൽവെ ആഘോഷ ദിവസങ്ങളിൽ ഒന്നരക്കോടി അധിക യാത്രികർക്കായി 7,724 സ്‌പെഷ്യൽ ട്രെയിനുകൾ അനുവദിച്ചിരുന്നു.
കഴിഞ്ഞ തവണ 70 റെയിൽവെ ഡിവിഷനുകളിൽ 29ലും 90ശതമാനം സർവീസുകൾക്കും കൃത്യസമയം പാലിക്കാൻ കഴിഞ്ഞെന്ന് കേന്ദ്രമന്ത്രി അവകാശപ്പെട്ടു. വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ ലോഞ്ചുമായി ബന്ധപ്പെട്ടും അദ്ദേഹം പ്രതികരിച്ചിട്ടുണ്ട്. ആദ്യ റേക്ക് പുറത്തിറക്കാൻ സജ്ജമായെന്നും എന്നാൽ രണ്ടാമതും ലഭിച്ചിട്ട് മാത്രമേ സർവീസുകൾ ആരംഭിക്കുവെന്നുമാണ് മന്ത്രി പറഞ്ഞത്. ഒക്ടോബർ 15നാണ് രണ്ടാമത്തെ റേക്ക് എത്തുക. ആദ്യ ട്രെയിൻ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബിഹാറിലാകും സർവീസ് ആരംഭിക്കുക എന്ന അഭ്യൂഹങ്ങൾ അധികൃതരും തള്ളിക്കളഞ്ഞിട്ടില്ല.
Content Highlights: Indian railway will run 12,000 special train during festive season