ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തിന് പിന്നാലെ അനധികൃതവും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്തതുമായ കെട്ടിടങ്ങള്‍ക്കെതിരായ നടപടി ശക്തമാക്കി ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍. കോര്‍പറേഷന്റെ കണക്കുകള്‍ പ്രകാരം സെപ്റ്റംബര്‍ 6 മുതല്‍ 18 വരെ 397 കെട്ടിടങ്ങളാണ് പൊളിച്ചുനീക്കിയത്. 152 കെട്ടിടങ്ങള്‍ സീല്‍ ചെയ്യുകയും ചെയ്തു. ഇതേ കാലയളവില്‍ അനധികൃത നിര്‍മാണവുമായി ബന്ധപ്പെട്ട് 310 കാരണം കാണിക്കല്‍ നോട്ടീസുകളും, 80 പൊളിക്കല്‍ ഉത്തരവുകളും പുറപ്പെടുവിച്ചിട്ടുണ്ട്.
ഇന്ന് മാത്രം 41 കെട്ടിടങ്ങളിലാണ് പൊളിക്കല്‍ നടപടി ആരംഭിച്ചത്. 10 കെട്ടിടങ്ങള്‍ സീല്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. അനധികൃത നിര്‍മാണവുമായി ബന്ധപ്പെട്ട് 42 കാരണം കാണിക്കല്‍ നോട്ടീസുകളും, 44 സീലിങ് നോട്ടീസുകളും, ഏഴ് പൊളിക്കല്‍ ഉത്തരവുകളും പുറത്തിറക്കി.
സെപ്റ്റംബര്‍ 6ന് ഡല്‍ഹിയിലെ സത്യ നികേതന്‍ മേഖലയില്‍ അഞ്ച് നില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ ഏഴ് പേര്‍ മരിച്ചിരുന്നു. ഇതിന് പിന്നാലെ കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യുകയും പിജി സ്ഥാപനങ്ങളില്‍ പരിശോധന നടത്തുകയും ഉള്‍പ്പെടെയുള്ള നടപടികള്‍ പ്രഖ്യാപിച്ചിരുന്നു. സത്യ നികേതന്‍ അപകടത്തിന് ശേഷം അധികൃതര്‍ നടപടികള്‍ കൂടുതല്‍ ശക്തമാക്കി. ജൂണ്‍ 1 മുതല്‍ സെപ്റ്റംബര്‍ 3 വരെ കോര്‍പറേഷന്‍ ആകെ 983 കെട്ടിടങ്ങള്‍ പൊളിക്കുകയും 464 കെട്ടിടങ്ങള്‍ സീല്‍ ചെയ്യുകയും ചെയ്തു. അനധികൃത നിര്‍മാണവുമായി ബന്ധപ്പെട്ട് 1,516 കാരണം കാണിക്കല്‍ നോട്ടീസുകളും, 708 സീലിങ് നോട്ടീസുകളും, 726 പൊളിക്കല്‍ ഉത്തരവുകളും നല്‍കിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.
Content Highlights: The Delhi Municipal Corporation has intensified its crackdown on unauthorised and unsafe buildings after the Satya Niketan building collapse. Between September 6 and 18, MCD demolished 397 properties and sealed 152 buildings. The civic body also issued notices and demolition orders against illegal constructions