യാത്രക്കാർക്ക് സൗകര്യം ഒരുക്കുന്നതിൽ റെയിൽവേയ്ക്ക് ഗുരുതര വീഴ്ച സംഭവിച്ചു: പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റി

ഒരു മാസത്തിനകം കുടിവെള്ള പ്രശ്‌നത്തിലടക്കം പരിഹാരം കാണണമെന്ന് പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റി നിർദേശിച്ചു

ന്യൂഡല്‍ഹി: യാത്രക്കാര്‍ക്ക് സൗകര്യം ഒരുക്കുന്നതില്‍ ഇന്ത്യന്‍ റെയില്‍വേയ്ക്ക് ഗുരുതരമായ വീഴ്ച സംഭവിച്ചതായി പാര്‍ലമെന്റിന്റെ പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റി. ഓഡിറ്റ് നടത്തിയപ്പോള്‍ വ്യക്തമായ വീഴ്ചകള്‍ സംബന്ധിച്ച് പാനല്‍ കൂടുതല്‍ പരിശോധനകള്‍ നടത്തി വരികയാണെന്ന് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ സി വേണുഗോപാല്‍ പ്രതികരിച്ചു. ഒരു മാസത്തിനകം കുടിവെള്ള പ്രശ്‌നത്തിലടക്കം പരിഹാരം കാണണമെന്നും, കൃത്യമായ സമയക്രമം തയ്യാറാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് കെ സി വേണുഗോപാല്‍ പ്രതികരിച്ചു.

കുടിവെള്ളം, ട്രെയിനുകളിലെ സീറ്റിങ് ക്രമീകരണം, ഫാനുകള്‍, ഭിന്നശേഷിക്കാര്‍ക്കായുള്ള ശുചിമുറി തുടങ്ങിയ വിഷയങ്ങളില്‍ വീഴ്ച സംഭവിച്ചതായാണ് ഓഡിറ്റിങിൽ വ്യക്തമായത്. ഇപ്പോഴും കുടിവെള്ളം ലഭ്യമാകാത്ത റെയില്‍വേ സ്റ്റേഷനുകളുണ്ട്. കേരളത്തിലേതടക്കമുള്ള ചില റെയില്‍വേ സ്റ്റേഷനുകളില്‍ കുടിവെള്ളത്തില്‍ ഇകോളി ബാക്ടീരിയയുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. കുടിവെള്ളം എല്ലായിടത്തും എത്തിക്കാമെന്ന് പത്തുവര്‍ഷം മുമ്പ് നല്‍കിയ വാഗ്ദാനം റെയില്‍വേയ്ക്ക് പാലിക്കാന്‍ കഴിഞ്ഞില്ല. ഇപ്പോഴും നൂറോളം സ്റ്റേഷനുകളില്‍ ഈ അടിസ്ഥാന സൗകര്യമില്ലെന്നും കെ സി ചൂണ്ടിക്കാട്ടി. വീഴ്ചകള്‍ സംബന്ധിച്ച് കമ്മിറ്റിക്ക് ലഭിക്കുന്ന മൂന്നാമത്തെ ഓഡിറ്റ് റിപ്പോര്‍ട്ടാണിതെന്നും അദ്ദേഹം പറഞ്ഞു.

'ഗൗരവതരമായ വീഴ്ചകളാണ് റെയിവേയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ഓഡിറ്റില്‍ വ്യക്തമായി. ഈ വീഴ്ചകള്‍ക്ക് ഒരുമാസത്തിനുള്ളില്‍ പരിഹാരം ഉണ്ടാകണമെന്ന് വ്യക്തമായി അറിയിച്ചിട്ടുണ്ട്. ഒരുമാസത്തിന് ശേഷം റെയില്‍വേ ഉദ്യോഗസ്ഥരുമായി വീണ്ടും യോഗം ചേര്‍ന്ന് ഇക്കാര്യം ചര്‍ച്ച ചെയ്യും. സ്റ്റേഷനുകളിലും എന്തിന് ട്രെയിനുകളില്‍ പോലും വികലാംഗര്‍ക്കായുള്ള ശുചിമുറി സൗകര്യം ഇപ്പോഴും ഇല്ല'- കെ സി വേണുഗോപാൽ ചൂണ്ടിക്കാട്ടി.

Content Highlights: The Public Accounts Committee has highlighted serious lapses by the Railways in providing facilities for passengers

To advertise here,contact us