പിഎഫ് ആനുകൂല്യം നിശ്ചയിക്കുന്നതിനുള്ള ശമ്പള പരിധി ഉയര്‍ത്തി കേന്ദ്രം

പുതിയ തീരുമാനത്തോടെ സര്‍ക്കാരിന് 11339 കോടി രൂപയുടെ ചെലവ് വരുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു

ന്യൂഡല്‍ഹി: പിഎഫ് ആനുകൂല്യം നിശ്ചയിക്കുന്നതിനുള്ള ശമ്പള പരിധി 15,000-ല്‍ നിന്ന് 25,000 രൂപയാക്കി ഉയര്‍ത്തി. ഇതോടെ ഏകദേശം 51 ലക്ഷം ജീവനക്കാര്‍ക്ക് കൂടി ഇതിന്റെ പ്രയോജനം ലഭിക്കും. 11 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പരിധിയില്‍ മാറ്റം വരുന്നത്. ഇതോടെ സര്‍ക്കാരിന് 11339 കോടി രൂപയുടെ അധിക ചെലവ് വരുമെന്ന് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇത് ജീവനക്കാരുടെ ദീർഘകാലത്തെ ആവശ്യമായിരുന്നുവെന്നും ഇപ്പോൾ പ്രധാനമന്ത്രി അതിന് അംഗീകാരം നൽകിയിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

'ഇത് ജീവനക്കാരുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു. ഇപ്പോൾ പ്രധാനമന്ത്രി ഇതിന് അംഗീകാരം നൽകിയിരിക്കുകയാണ്. പല സംസ്ഥാനങ്ങളിലും അവിദഗ്ധ തൊഴിലാളികളുടെ മിനിമം വേതനം 15,000 രൂപയ്ക്ക് മുകളിലായിട്ടുണ്ട്. അതിനാൽ 2014-ൽ നിശ്ചയിച്ച ഈ പരിധിക്ക് ഇപ്പോൾ പ്രസക്തിയില്ലായിരുന്നു. അതുകൊണ്ടാണ് വിവിധ ചർച്ചകൾക്ക് ശേഷം ശമ്പള പരിധി 25,000 രൂപയായി ഉയർത്താൻ ഞങ്ങൾ തീരുമാനിച്ചത്,” അശ്വിനി വൈഷ്ണവ് കൂട്ടിച്ചേർത്തു. തീരുമാനം സെപ്റ്റംബർ 17 മുതൽ പ്രാബല്യത്തിൽ വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

2014 സെപ്റ്റംബര്‍ മാസത്തിലാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ശമ്പള പരിധി അവസാനമായി ഉയര്‍ത്തിയത്. പ്രതിമാസം 15,000 രൂപയ്ക്കും 25,000 രൂപയ്ക്കും ഇടയിൽ ശമ്പളം വാങ്ങുന്ന ജീവനക്കാർക്ക് ഇനി മുതൽ ഇപിഎഫ് വ്യവസ്ഥകൾക്ക് വിധേയമായി ഉയർന്ന ശമ്പള പരിധിയിലുള്ള നിർബന്ധിത പ്രൊവിഡന്റ് ഫണ്ട് കവറേജ് ലഭിക്കും. പ്രതിമാസം 15,000 രൂപയിൽ താഴെ ശമ്പളം വാങ്ങുന്ന ജീവനക്കാരെ സംബന്ധിച്ചിടത്തോളം പരിഷ്കരിച്ച പരിധി കാരണം മാറ്റങ്ങളൊന്നുമുണ്ടാകില്ല.

Content Highlights: pf salary limit increased from 15000 to 25000 for employee benefits

To advertise here,contact us