വാരാണസി: വാരാണസിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരൻ്റെ തോക്കില്‍ നിന്ന് അബദ്ധത്തില്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് രണ്ട് കാര്‍ഗോ ലൊജിസ്റ്റിക്‌സ് സുരക്ഷാ ജീവനക്കാര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം. അസംഗഢ് സ്വദേശിയായ യാത്രക്കാരനും ഭാര്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ IX-1810 വിമാനത്തില്‍ വാരാണസിയില്‍ നിന്ന് മുംബൈയിലേക്ക് പോകുന്നതിനായി എത്തിയതായിരുന്നു.
വിമാനത്താവളത്തിലെ സുരക്ഷാ പരിശോധനയ്ക്കിടെ യാത്രക്കാരന്‍ തോക്ക് കൈവശമുണ്ടെന്ന് അധികൃതരെ അറിയിച്ചിരുന്നു. തുടര്‍ന്ന് ആയുധ പരിശോധന നടത്തുന്നതിനിടെ എഎഐ കാര്‍ഗോ ലോജിസ്റ്റിക്‌സ് & അലൈഡ് സര്‍വീസസ് കമ്പനി ലിമിറ്റഡിന്റെ സ്‌ക്രീനര്‍മാര്‍ തോക്ക് പരിശോധിക്കുമ്പോള്‍ അബദ്ധത്തില്‍ വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തില്‍ രണ്ട് ജീവനക്കാര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു. പരിക്കേറ്റ ഇരുവരെയും ന്യൂ ലക്ഷ്മി ട്രോമ സെന്ററില്‍ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. ഇവരുടെ പരിക്ക് എത്രത്തോളമാണെന്നത് സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
സംഭവത്തില്‍ ഉത്തർപ്രദേശ് പൊലീസും വ്യോമയാന സുരക്ഷാ ഉദ്യോഗസ്ഥരും സംയുക്ത അന്വേഷണം ആരംഭിച്ചു. തോക്കില്‍ നിന്ന് വെടിപൊട്ടിയത് അബദ്ധവശാല്‍ സംഭവിച്ചതാണോ അതോ മനഃപൂര്‍വ്വമാണോ എന്നും തോക്ക് കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്നും പരിശോധിക്കും.
പരിശോധനാവേളയില്‍ പാലിച്ച നടപടിക്രമങ്ങള്‍ എന്തൊക്കെയെന്ന് അധികൃതര്‍ പരിശോധിച്ചുവരികയാണ്. അന്വേഷണം തുടരുന്നതിനാല്‍, യാത്രക്കാരന്റെ വിവരങ്ങളോ തോക്കിന്റെ മോഡലോ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
Content Highlights: Two AAICLAS screeners were injured after a passenger’s pistol accidentally went off during a weapons check at Varanasi’s Lal Bahadur Shastri International Airport. The passenger and his wife were scheduled to fly to Mumbai on Air India Express flight IX-1810