'മതമൗലികവാദികൾക്ക് മുന്നിൽ കീഴടങ്ങുന്നത് കോൺഗ്രസ് നയം';വന്ദേമാതരം ഒഴിവാക്കിയതിൽ കേരള സർക്കാരിനെതിരെ നിതിൻ നബിൻ

സ്വാതന്ത്ര്യ ദിനാഘോഷത്തിൽ വന്ദേമാതരം ഒഴിവാക്കിയതിൽ കേരള സർക്കാരിനെതിരെ ബിജെപി ദേശീയ അധ്യക്ഷൻ രംഗത്ത്

ന്യൂഡല്‍ഹി: സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ നിന്ന് വന്ദേമാതാരം ഒഴിവാക്കിയ നടപടിയില്‍ കേരള സര്‍ക്കാരിനെതിരെ ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍. മതമൗലികവാദികള്‍ക്ക് മുന്നില്‍ കീഴടങ്ങുന്നത് കോണ്‍ഗ്രസിന്റെ നയമായി മാറിയിരിക്കുകയാണെന്ന് നിതിന്‍ നബിന്‍ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.

രാജ്യത്തിനായി ജീവന്‍ ബലിയര്‍പ്പിച്ച സ്വാതന്ത്ര്യസമര സേനാനികളെ വൃത്തികെട്ട പ്രീണന രാഷ്ട്രീയത്തിനായി കോണ്‍ഗ്രസ് അപമാനിച്ചു. ഒരു ഗാനം ആലപിച്ചില്ല എന്നതിലേക്ക് മാത്രം ഇതിനെ ചുരുക്കാന്‍ കഴിയില്ല, മറിച്ച് രാജ്യം അഭിമാനിക്കുന്ന ഒരോ ചെറിയ കാര്യങ്ങളോടും കോണ്‍ഗ്രസ് പുലര്‍ത്തുന്ന സമീപനത്തെയാണ് ഇത് സൂചിപ്പിക്കുന്നതെന്നും നിതിന്‍ നബിന്‍ പറഞ്ഞു.

സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ സര്‍ക്കാര്‍ നടത്തിയ പരിപാടിയില്‍ വന്ദേമാതരം ആലപിച്ചിരുന്നില്ല. ദേശീയഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയര്‍ത്തുകയാണ് ചെയ്തത്. ഇതിനെതിരെയാണ് നിതിന്‍ നബിന്‍ രംഗത്തെത്തിയിരിക്കുന്നത്. നേരത്തേ വന്ദേമാതരം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി പുറത്തിറക്കിയ ഒരു ഉത്തരവ് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതോടെയാണ് സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ വന്ദേമാതരം ആലപിക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോയത്.

Content Highlights- BJP leader Nitin Nabin criticised the Kerala government over the omission of Vande Mataram, alleging that Congress follows a policy of surrendering before religious fundamentalists

To advertise here,contact us