സവര്‍ക്കര്‍ വിരുദ്ധ പരാമര്‍ശം; രാഹുല്‍ ഗാന്ധിക്കെതിരായ കേസ് റദ്ദാക്കി സുപ്രീംകോടതി

ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, ഷീല്‍ നാഗു എന്നിവരടങ്ങിയ ബെഞ്ച് ആണ് കേസ് റദ്ദാക്കിയത്

ന്യൂഡല്‍ഹി: വി ഡി സവര്‍ക്കര്‍ വിരുദ്ധ പരാമര്‍ശത്തില്‍ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ ഉത്തര്‍പ്രദേശ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കി സുപ്രീംകോടതി. രാഹുല്‍ ഗാന്ധിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ അനുമതി നല്‍കിയില്ലെന്ന് നിരീക്ഷിച്ചാണ് സുപ്രീംകോടതിയുടെ നടപടി. പ്രോസിക്യൂഷന്‍ അനുമതിയില്ലാത്തതിനാല്‍ കേസ് മുന്നോട്ട് കൊണ്ടുപോകാനാകില്ലെന്നാണ് കോടതി നിരീക്ഷണം.

ജസ്റ്റിസുമാരായ ദീപാങ്കര്‍ ദത്ത, ഷീല്‍ നാഗു എന്നിവരടങ്ങിയ ബെഞ്ച് ആണ് കേസ് റദ്ദാക്കിയത്. മജിസ്‌ട്രേറ്റ് കോടതി പുറപ്പെടുവിച്ച സമന്‍സ് ഉള്‍പ്പെടെയുള്ള തുടര്‍നടപടികളും റദ്ദാക്കി. കേസില്‍ വിചാരണ നേരിടണം എന്ന വിചാരണക്കോടതി ഉത്തരവ് ചോദ്യം ചെയ്തായിരുന്നു രാഹുല്‍ ഗാന്ധിയുടെ അപ്പീല്‍.

വി ഡി സവര്‍ക്കര്‍ ബ്രിട്ടീഷുകാരുടെ ദാസനായിരുന്നുവെന്നും പെന്‍ഷന്‍ പറ്റിയിരുന്നുവെന്നും ആയിരുന്നു വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം. 2022 നവംബര്‍ 17ന് ഭാരത് ജോഡോ യാത്രക്കിടെ മഹാരാഷ്ട്രയിലെ അലോക ജില്ലയില്‍ വെച്ചായിരുന്നു രാഹുലിന്റെ പരാമര്‍ശം. തുടര്‍ന്ന് ഒരു അഭിഭാഷകന്‍ ലഖ്‌നൗ കോടതിയില്‍ പരാതി നല്‍കുകയായിരുന്നു.

പിന്നാലെ രാഹുല്‍ ഗാന്ധി ഹാജരാകണം എന്ന് നിര്‍ദേശിച്ച് 2024 നവംബറില്‍ ലക്‌നൗ സെഷന്‍സ് കോടതി ഉത്തരവിടുകയായിരുന്നു. ഇതിനെതിരെ രാഹുല്‍ ഗാന്ധി നല്‍കിയ ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളിയ സാഹചര്യത്തിലാണ് വിഷയം സുപ്രീംകോടതിയിലെത്തിയത്.

Content Highlights: Supreme Court has quashed the case registered by Uttar Pradesh Police against Lok Sabha Opposition Leader Rahul Gandhi over remarks related to V D Savarkar.

To advertise here,contact us