ജയ്പൂര്‍: ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിന് ഇരയായി 90 കാരനായ മുന്‍ ജഡ്ജിയും. ഗണപത് സിംഗ് ഭണ്ഡാരി എന്നയാളാണ് തട്ടിപ്പിനിരയായത്. 15 ദിവസങ്ങളോളം ഡിജിറ്റല്‍ അറസ്റ്റ് 'കെണി'യില്‍ കുടുക്കിയ ഭണ്ഡാരിയില്‍ നിന്ന് രണ്ടര കോടിയോളം രൂപയാണ് പ്രതികള്‍ തട്ടിയത്. സിബിഐ ഉദ്യോഗസ്ഥനായും ആര്‍ബിഐ മാനേജറായും ചമഞ്ഞായിരുന്നു തട്ടിപ്പ് . ഭണ്ഡാരിയുടെ പബ്ലിക് പ്രൊവിഡന്റ് ഫണ്ടില്‍ നിന്നും പണം പിന്‍വലിക്കാന്‍ ശ്രമം നടന്നതോടെയാണ് തട്ടിപ്പ് വെളിച്ചത്തായത്.
തട്ടിപ്പുമായി ബന്ധപ്പെട്ട് ഭണ്ഡാരിയുടെ അനന്തരവന്‍ രവീന്ദ്രസിംഗ് മോഹ്നോട്ട് നൽകിയ പരാതിയിൽ ജയ്പുരിലെ ജ്യോതി നഗര്‍ പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജൂലൈ 28 നാണ് തട്ടിപ്പുകാർ ഭണ്ഡാരിയുമായി ബന്ധപ്പെട്ടതെന്ന് എഫ്ഐആറിൽ പറയുന്നു. പൊലീസ് യൂണിഫോം ധരിച്ച ഒരാള്‍ വാട്‌സ്ആപ്പ് വീഡിയോ കോളില്‍ വിളിക്കുകയും താന്‍ മുംബൈ പൊലീസാണെന്ന് സ്വയം ഭണ്ഡാരിയെ പരിചയപ്പെടുത്തുകയുമായിരുന്നു.
50 കോടി രൂപയുടെ ഹവാല ഇടപാട് കണ്ടെത്തിയിട്ടുണ്ടെന്നും അതില്‍ 40 ലക്ഷം രൂപ ഭണ്ഡാരിയുടെ എസ്ബിഐ അക്കൗണ്ടിലേക്ക് വന്നിട്ടുണ്ടെന്നുമാണ് പ്രതികള്‍ അവകാശപ്പെട്ടത്. ഭണ്ഡാരിയെ അറസ്റ്റ് ചെയ്യാന്‍ പോവുകയാണെന്നും ഈ വിവരം ഒരു കാരണവശാലും വീട്ടുകാര്‍ അറിയരുതെന്നുമായിരുന്നു തട്ടിപ്പുകാരുടെ സന്ദേശം.
ശേഷം ആര്‍ബിഐ മാനേജര്‍ ആണെന്ന വ്യാജേന മറ്റൊരു വ്യക്തി വാട്‌സ്ആപ്പ് വഴി വിളിക്കുകയും ഹവാല ഇടപാടുമായി ബന്ധപ്പെട്ട പണം മ്യൂച്വല്‍ ഫണ്ടുകളില്‍ നിക്ഷേപിച്ചിട്ടുണ്ടെന്ന് അയാള്‍ ഭണ്ഡാരിയോട് പറയുകയും അദ്ദേഹത്തിന്റെ സാമ്പത്തിക നിക്ഷേപങ്ങളുടെ വിശദാംശങ്ങള്‍ തേടുകയും ചെയ്തു. ഭയത്തിനും സമ്മര്‍ദ്ദത്തിനും വഴങ്ങി ഭണ്ഡാരി തന്റെ മ്യൂച്വല്‍ ഫണ്ടുകളുടെ രേഖകളും തട്ടിപ്പുകാരുമായി പങ്കുവെച്ചു.
അന്വേഷണത്തിന് സഹായിക്കാനെന്ന വ്യാജേന വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം കൈമാറാന്‍ തട്ടിപ്പുകാര്‍ അദ്ദേഹത്തോട് നിര്‍ദ്ദേശിച്ചു. തുടർന്ന് ഓഗസ്റ്റ് മൂന്നിനും പത്തിനും ഇടയില്‍ ഗാന്ധി നഗറിലെ തന്റെ എസ്ബിഐ അക്കൗണ്ടില്‍ നിന്ന് 2,50,51,000 രൂപ ഭണ്ഡാരി വിവിധ അക്കൗണ്ടുകളിലേക്ക് കൈമാറി.
ഓരോ സംഭാഷണത്തിന് ശേഷവും വാട്സ്ആപ്പ് ചാറ്റുകള്‍, കോള്‍ ലോഗുകള്‍, മറ്റ് സന്ദേശങ്ങള്‍ എന്നിവ ഇല്ലാതാക്കാന്‍ പ്രതികള്‍ ഭണ്ഡാരിക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. പിഎഫില്‍ നിന്നും പണം ട്രാന്‍സ്ഫര്‍ ചെയ്യണമെന്ന് തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടതിനെതുടര്‍ന്ന് ബുധനാഴ്ച അദ്ദേഹം എസ്ബിഐയുടെ ജോഹരി ബസാര്‍ ബ്രാഞ്ചിനെ സമീപിച്ചു.
ഭണ്ഡാരിയുടെ ഭയം കണ്ട് സംശയം തോന്നിയ ബാങ്ക് മാനേജര്‍ കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് വയോധികന്‍ വിവരങ്ങള്‍ പറയുകയും താന്‍ സൈബര്‍ തട്ടിപ്പിന് ഇരയായെന്ന് മനസിലാക്കുകയും ചെയ്തത്. എന്തു ചെയ്യണമെന്ന് അറിയാതിരുന്ന ഭണ്ഡാരി അനന്തരവനെ വിവരമറിയിക്കുകയും പിന്നീട് പൊലീസില്‍ പരാതി കൊടുക്കുകയായിരുന്നു. പ്രതികളെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയതായി പൊലീസ് അറിയിച്ചു.
Content Highlight : A 90-year-old former judge was subjected to 'digital arrest'; the accused swindled approximately ₹2.5 crore over 15 days.