ന്യൂഡല്‍ഹി:ചൊവ്വാഴ്ച പുലര്‍ച്ചെ ഡല്‍ഹിയില്‍ നിന്ന് പൂനെയിലേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനത്തില്‍ യാത്രക്കാര്‍ക്ക് അസഹനീയമായ ചൂടനുഭവപ്പെട്ടതിനെ തുടര്‍ന്ന് യാത്രക്കാര്‍ പുറത്തിറങ്ങി പ്രതിഷേധിച്ചതോടെ വിമാനം യാത്ര റദ്ദാക്കി.
വിമാനത്തിലെ എയര്‍ കണ്ടീഷന്‍ സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിച്ചില്ലെന്നാണ് യാത്രക്കാരുടെ പരാതി. ഇതോടെ യാത്രക്കാര്‍ മാസികകളടക്കം എടുത്ത് വീശാന്‍ തുടങ്ങി. പലര്‍ക്കും ചൂടുകാരണം ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുകയും ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുകയും ചെയ്തു. ഇതോടെയാണ് യാത്രക്കാർ ഒന്നടങ്കം പ്രതിഷേധിച്ചത്. ചൂടിനെക്കുറിച്ച് പരാതിപ്പെട്ടപ്പോള്‍ ജീവനക്കാര്‍ ഭീഷണിപ്പെടുത്തിയതായും പൊലീസില്‍ പരാതി നല്‍കുമെന്ന് പറഞ്ഞതായും യാത്രക്കാര്‍ പറഞ്ഞു.
യാത്രക്കാര്‍ പുറത്തിറങ്ങിതോടെ സ്‌പൈസ് ജെറ്റിന്റെ സാങ്കേതിക വിഭാഗം പ്രശ്‌നം പരിശോധിച്ചതായും തുടര്‍ന്ന് സാങ്കേതിക പ്രശ്‌നമുള്ളതായി കണ്ടെത്തിയതായും യാത്രക്കാര്‍ പറഞ്ഞു.തുടര്‍ന്ന് വിമാനത്തിന്റെ യാത്ര റദ്ദാക്കുകയും പുലര്‍ച്ചെ അഞ്ചുമണിക്ക് മറ്റൊരു വിമാനം ഏര്‍പ്പെടുത്തുകയുമായിരുന്നു.
അതേസമയം, അവസാന നിമിഷമുണ്ടായ സാങ്കേതികപ്രശ്‌നങ്ങളെ തുടര്‍ന്ന് ഡല്‍ഹിയില്‍നിന്ന് പൂനെയിലേക്കുള്ള എസ്ജി 105 വിമാനം റദ്ദാക്കിയതായും പകരം മറ്റൊരു വിമാനം ഏര്‍പ്പെടുത്തിയെന്നും സ്‌പൈസ് ജെറ്റ് വക്താവും അറിയിച്ചു. എന്നാല്‍, വിമാനത്തിലെ എയര്‍കണ്ടീഷനിങ് സംവിധാനം പ്രവര്‍ത്തിച്ചിരുന്നതായും നിലവിലെ ഡല്‍ഹിയിലെ കാലാവസ്ഥ കാരണമാണ് പല യാത്രക്കാര്‍ക്കും അസ്വസ്ഥ അനുഭവപ്പെട്ടതെന്നും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ട് നേരിട്ടതില്‍ ഖേദം പ്രകടിപ്പിക്കുന്നതായും സ്‌പൈസ് ജെറ്റ് വക്താവ് അറിയിച്ചു.
Content Highlihght : Passengers have complained that the aircraft's air conditioning system was not functioning effectively