ചെന്നൈ: സര്‍ക്കാര്‍ പരിപാടികളില്‍ സംസ്ഥാന ഗീതമായ 'തമിഴ് തായ് വാഴ്ത്ത്' പാടുന്നതിനായുള്ള പ്രമേയം തമിഴ്‌നാട് നിയമസഭ ഐകകണ്ഠ്യേന പാസാക്കി. മുഖ്യമന്ത്രി സി ജോസഫ് വിജയ് ആണ് പ്രമേയം അവതരിപ്പിച്ചത്. അമ്മയെ പോലെയാണ് മാതൃഭാഷയെന്ന് മുഖ്യമന്ത്രി പറഞ്ഞു. തമിഴ് തായ് വാഴ്ത്ത് അതിനും മുകളിലാണ്. തമിഴിന്റെ പെരുമയ്ക്ക് തിരുക്കുറല്‍ ഒന്ന് മാത്രം മതി. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തില്‍ സംസ്ഥാന ഗീതം ഉണ്ടായിരുന്നില്ല. എന്നാല്‍ തമിഴ് തായ് വാഴ്ത്ത് വിഷയത്തില്‍ സര്‍ക്കാര്‍ പിന്നോട്ടില്ലെന്നും സി ജോസഫ് വിജയ് പറഞ്ഞു.
മനോന്മണീയം സുന്ദരനാര്‍ സര്‍വകലാശാലയില്‍ നടന്ന ബിരുദദാന ചടങ്ങില്‍ 'തമിഴ് തായ് വാഴ്ത്ത്' മൂന്നാം സ്ഥാനത്തേക്ക് മാറ്റിയതിനെതിരെ രാഷ്ട്രീയ പാര്‍ട്ടികള്‍ അടുത്തിടെ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു.
തമിഴ് ഭാഷയുടെ പാരമ്പര്യവും തമിഴ് സംസ്‌കാരത്തിന്റെയും നാഗരികതയുടെയും പ്രാധാന്യവും ഈ പ്രമേയം എടുത്തുപറയുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരിക്കുന്നത്. 1970-ല്‍ സര്‍ക്കാര്‍ ഉത്തരവിലൂടെ ഔദ്യോഗിക ചടങ്ങുകളില്‍ 'തമിഴ് തായ് വാഴ്ത്ത്' അവതരിപ്പിച്ചു തുടങ്ങിയതും, തുടര്‍ന്ന് 2021 ഡിസംബര്‍ 12 മുതല്‍ അതിന് സംസ്ഥാന ഗീതമെന്ന ഔദ്യോഗിക പദവി നല്‍കിയതും മുഖ്യമന്ത്രി ഇതിനിടെ അനുസ്മരിക്കുമെന്നും പ്രതീക്ഷിക്കുന്നു.
സംസ്ഥാന ഗാനം ആലപിക്കുന്നതുമായി ബന്ധപ്പെട്ട് 2026 ജൂലൈ 9-ലെ കത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടത്തിയ നിരീക്ഷണങ്ങളുടെ പശ്ചാത്തലത്തിലാണ് പ്രമേയം നിയമസഭയിൽ അവതരിപ്പിക്കാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചത്. സംസ്ഥാന സര്‍ക്കാരും അതിനു കീഴിലുള്ള സ്ഥാപനങ്ങളും സംഘടിപ്പിക്കുന്ന ഔദ്യോഗിക പരിപാടികളില്‍ 'തമിഴ് തായ് വാഴ്ത്തി'ന് മുന്‍ഗണന നല്‍കുന്നതിനായി ഏകീകൃതമായ ഒരു നടപടിക്രമം (പ്രോട്ടോക്കോള്‍) നടപ്പിലാക്കാനാണ് ഈ പ്രമേയത്തിലൂടെ വിജയ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, മറ്റ് സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നടക്കുന്ന ചടങ്ങുകള്‍ക്ക് ഈ നടപടിക്രമം ബാധകമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Content Highlights:Tamil Nadu Assembly has approved a resolution moved by Chief Minister M K Stalin to make Tamil Thai Vazhthu the first song to be sung at official Assembly proceedings.