ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്നും സഭയില്‍ എത്തിയില്ല. അമിത് ഷാ സഭയില്‍ എത്താത്തതിൽ പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ് പ്രതിപക്ഷം. വിദ്യാര്‍ത്ഥികള്‍ക്ക് എതിരായ പൊലീസ് നടപടി അടക്കമുള്ള വിഷയങ്ങളില്‍ ആഭ്യന്തരമന്ത്രി അമിത് ഷാ സഭയില്‍ മറുപടി പറയണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. ആഭ്യന്തരമന്ത്രി പാര്‍ലമെന്റില്‍ മറുപടി പറയുന്നത് വരെ പ്രതിഷേധം തുടരുമെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
പാര്‍ലമെന്റ് സമുച്ചയത്തില്‍ സര്‍ക്കാരിനെതിരെ പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധിച്ചു. 'അമിത് ഷാ ഉത്തരം നല്‍കൂ' എന്ന പോസ്റ്ററുകള്‍ പിടിച്ചാണ് കോണ്‍ഗ്രസ് എംപി പ്രിയങ്ക ഗാന്ധിയും മറ്റ് പ്രതിപക്ഷ എംപിമാരും അമിത്ഷായ്‌ക്കെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചത്. അതേസമയം വിദ്യാര്‍ത്ഥികള്‍ക്ക് എതിരായ പൊലീസ് നടപടി അടക്കമുള്ള വിഷയങ്ങളില്‍ അമിത് ഷാ സഭയില്‍ മറുപടി പറയും എന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു വ്യക്തമാക്കി. പൊലീസ് നടപടിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് അമിത് ഷാ മറുപടി പറയണമെന്ന് സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് അയച്ച കത്തില്‍ കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടിരുന്നു. രാജ്യസഭയില്‍ മലയാളത്തില്‍ സംസാരിച്ച സന്തോഷ് കുമാര്‍ എംപി പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇല്ലാത്ത സഭയില്‍ എന്തു ചര്‍ച്ച ചെയ്യാനാണെന്ന് ചോദ്യവും ഉന്നയിച്ചു.
സംസ്ഥാനത്തിന്റെ പേര് കേരള എന്നതില്‍ നിന്ന് കേരളം ആക്കുന്ന ബില്‍ അടക്കം രണ്ട് ബില്ലുകള്‍ അമിത് ഷായുടെ പേരില്‍ ലിസ്റ്റ് ചെയ്തിരുന്നു. അമിത് ഷായുടെ അഭാവത്തില്‍ 'കേരളം ബില്‍' സഹമന്ത്രി നിത്യാനന്ദ് റായും 'സഹകരണ ഭേദഗതി ബില്‍' സഹമന്ത്രി മുരളീധര്‍ മഹോളും അവതരിപ്പിച്ചു. രാവിലെ പാര്‍ലമെന്റ് നടപടികള്‍ ആരംഭിക്കുന്നതിനു മുന്‍പും പാര്‍ലമെന്റ് കവാടത്തിൽ പ്രതിപക്ഷ എംപിമാര്‍ പ്രതിഷേധിച്ചിരുന്നു.
Content Highlights: Amit Shah Absent from Parliament Again as Opposition Intensifies Protest