ലക്‌നൗ: ഉത്തര്‍പ്രദേശിലെ സീതാപൂരിലുള്ള സര്‍ക്കാര്‍ യുപി സ്‌കൂളില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണനിലവാരമില്ലാത്ത ഭക്ഷണം നല്‍കിയ സംഭവത്തില്‍ നടപടിയുമായി അധികൃതര്‍. സംഭവം നടന്ന പ്രൈമറി സ്‌കൂളിലെ പ്രധാനാധ്യാപകനെ സസ്‌പെന്‍ഡ് ചെയ്യുകയും പാചകക്കാരനെ പുറത്താക്കുകയും ചെയ്തു. സ്‌കൂളിലെ കുട്ടികള്‍ക്ക് ഉച്ചഭക്ഷണത്തിലെ കറിയില്‍ വെള്ളം ചേര്‍ത്ത് നല്‍കിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. വെള്ളത്തിന് മുകളില്‍ ഉരുളക്കിഴങ്ങ് മാത്രം കിടക്കുന്ന കറിയാണ് ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നത്. സംഭവത്തില്‍ സ്‌കൂളിന്റെ മേല്‍നോട്ട ചുമതലയുള്ള ഉദ്യോഗസ്ഥനോട് വിശദീകരണം തേടിയിട്ടുണ്ട്.
സീതാപൂര്‍ ജില്ലയിലെ മഹ്‌മുദാബാദ് തെഹ്‌സിലില്‍ പരിധിയിലുള്ള ഛാങ്ഗാവ്പൂരിലെ പ്രൈമറി സ്‌കൂളിലാണ് അനാസ്ഥ റിപ്പോര്‍ട്ട് ചെയ്തത്. വെള്ളം നിറഞ്ഞ, പച്ചക്കറികള്‍ വളരെ കുറഞ്ഞ കറിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് സ്ഥിരമായി നല്‍കി വന്നിരുന്നത്. സ്‌കൂളിന്റെ അനാസ്ഥ ശ്രദ്ധയില്‍പ്പെട്ടതോടെ ആരംഭിച്ച അന്വേഷണത്തില്‍ സ്ഥിരമായി ഇവിടെ ഇതാണ് അവസ്ഥയെന്നാണ് ഗ്രാമവാസികളും മാതാപിതാക്കളും ഉദ്യോഗസ്ഥരോട് പ്രതികരിച്ചത്. കാലങ്ങളായി സ്‌കൂളില്‍ ഈ രീതിയാണ് തുടരുന്നതെന്ന് അവര്‍ ആരോപിച്ചു. ഭക്ഷണ വിതരണം ഇത്തരത്തില്‍ തുടര്‍ന്നാല്‍ അത് കുട്ടികളുടെ ആരോഗ്യത്തെയും പഠനത്തെയും ബാധിക്കുമെന്ന ആശങ്കയും മാതാപിതാക്കള്‍ക്കുണ്ട്. അതേസമയം കഴിഞ്ഞ നാലു വര്‍ഷമായി ഇത്തരം ഭക്ഷണമാണ് നല്‍കുന്നതെന്നാണ് വിദ്യാര്‍ത്ഥികള്‍ പറയുന്നത്. സ്ഥിരം ലഭിക്കുന്ന പരിപ്പ് കറിയിലും പച്ചക്കറിയിലും വെള്ളം മാത്രമേ ഉണ്ടാകാറുള്ളുവെന്നും കുട്ടികള്‍ വെളിപ്പെടുത്തിയതോടെയാണ് അധികൃതര്‍ ഉടനടി നടപടി സ്വീകരിച്ചത്.
സ്‌കൂള്‍ അധികൃതരോടും അധ്യാപകരോടും ഭക്ഷണകാര്യത്തിൽ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നതായി ഗ്രാമത്തലവന്‍ ദയാറാമും പറയുന്നു. സംഭവം വിവാദമായതോടെ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ ഗോരഖ്‌നാഥ് പട്ടേല്‍ സ്‌കൂളില്‍ സന്ദര്‍ശനം നടത്തി. സ്‌കൂളിലെ അധ്യാപകര്‍, ജീവനക്കാര്‍, പാചകതൊഴിലാളികള്‍ എന്നിവരുമായി അദ്ദേഹം സംസാരിച്ചു. പ്രാഥമിക നടപടിയെന്ന നിലയില്‍ അവന്തിക വര്‍മ്മയെന്ന അധ്യാപികയെ മറ്റൊരു സ്‌കൂളിലേക്ക് സ്ഥലം മാറ്റിയിരുന്നു.
Content Highlights: A headmaster in Uttar Pradesh has been suspended after reports alleged that water was added to the vegetable curry served under the school's midday meal scheme. The incident has drawn attention to the quality of meals provided to students in government schools