ചെന്നൈ: നടി തൃഷയ്‌ക്കെതിരായ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ തമിഴിനാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ കേസെടുത്ത് തമിഴ്‌നാട് പൊലീസ്. തഞ്ചാവൂര്‍ പൊലീസാണ് ഉദയനിധിക്കെതിരെ കേസെടുത്തത്. വിഷയത്തില്‍ ടിവികെ തമിഴ്‌നാട് പൊലീസിനും ദേശീയ വനിതാ കമ്മീഷനും പരാതി നല്‍കിയിരുന്നു. തഞ്ചാവൂരിലെ ഡിഎംകെ പരിപാടിക്കിടെയാണ് ഉദയനിധി സ്റ്റാലിന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം ഉണ്ടായത്.
പൊലീസ് ഉദ്യോഗസ്ഥര്‍ ഉദയനിധി സ്റ്റാലിന്റെ വീട്ടില്‍ എത്തി. ഡിഎംകെ നിയമ വിഭാഗവും വീട്ടിലേക്ക് എത്തിയിട്ടുണ്ട്. വീടിന് മുന്നില്‍ പിന്തുണയുമായെത്തിയ ഡിഎംകെ പ്രവര്‍ത്തകരെ പൊലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു.
വിവാദ പരാമർശത്തില്‍ ദേശീയ വനിതാ കമ്മീഷന്റെ ഇടപെടല്‍ ആവശ്യപ്പെട്ട് പാര്‍ട്ടി ദേശീയ വക്താവ് പഴ സെല്‍വകുമാറാണ് പരാതി നല്‍കിയത്. സദസ്സില്‍ നിന്നുയര്‍ന്ന മുദ്രാവാക്യങ്ങളെത്തുടര്‍ന്ന് നടത്തിയ പരാമര്‍ശത്തില്‍ വിശദീകരണം തേടിക്കൊണ്ട് ഉദയനിധിക്ക് നോട്ടീസ് അയയ്ക്കണമെന്നും, നിരുപാധികം പരസ്യമായി മാപ്പ് പറയണമെന്നും കമ്മീഷനോട് പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.
ഭാരതീയ ന്യായ സംഹിതയിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം അദ്ദേഹത്തിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ പൊലീസിനോട് നിര്‍ദ്ദേശിക്കണമെന്നും പരാതിയില്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഉദയനിധി സ്റ്റാലിനെതിരെ നിരവധി ടിവികെ മന്ത്രിമാര്‍ രംഗത്ത് വന്നിരുന്നു. ഉദയനിധിക്കെതിരായി പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനിച്ചിരുന്നു.
Content Highlights: Tamil Nadu Police have registered a case against Udhayanidhi Stalin over his controversial remark involving actor Trisha during a DMK event in Thanjavur. The action follows complaints seeking intervention from the National Commission for Women, while police maintained security outside his residence amid protests by DMK workers.