രാജ്യത്ത് കെട്ടിക്കിടക്കുന്നത് 3.96 ലക്ഷം ലഹരി കേസുകള്‍; പ്രത്യേക കോടതികള്‍ സ്ഥാപിക്കാന്‍ കേന്ദ്ര നിര്‍ദേശം

കോടതികള്‍ സ്ഥാപിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനെ അറിയിക്കണമെന്നും സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്

ന്യൂഡല്‍ഹി: ലഹരി കേസുകളുടെ എണ്ണം പെരുകുന്ന സാഹചര്യത്തില്‍ പ്രത്യേക കോടതികള്‍ സ്ഥാപിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം. രാജ്യത്ത് 3.96 ലക്ഷം കേസുകള്‍ കെട്ടിക്കിടക്കുന്നു എന്നാണ് കേന്ദ്ര അഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. 22 സംസ്ഥാനങ്ങളില്‍ ഇനിയും പ്രത്യക എന്‍ഡിപിഎസ് കോടതികള്‍ സ്ഥാപിക്കാനുണ്ടെന്ന വിവരത്തിന് പിന്നാലെയാണ് നടപടി. ഏറ്റവും കൂടുതല്‍ കേസുകള്‍ കെട്ടിക്കിടക്കുന്നത് പഞ്ചാബിലാണ്. പഞ്ചാബില്‍ 60,000 ലഹരി കേസുകളാണ് കെട്ടിക്കിടക്കുന്നത്. എന്നാല്‍ നിലവില്‍ ഒരു പ്രത്യേക കോടതി പോലും പഞ്ചാബില്‍ സ്ഥാപിച്ചിട്ടില്ല.

കേസുകളില്‍ രണ്ടാമത് കേരളമാണ്. 50,000 കേസുകളാണ് കേരളത്തില്‍ തീര്‍പ്പാക്കാതെ അവശേഷിക്കുന്നത്. കേരളത്തില്‍ 9 പ്രത്യേക കോടതികള്‍ ഉണ്ടാക്കണമെന്നാണ് കന്ദ്രത്തിന്റെ നിര്‍ദേശം. നിലവില്‍ രണ്ട് പ്രത്യേക കോടതികളാണ് കേരളത്തിലുള്ളത്. പട്ടികയില്‍ മൂന്നാമത് ഒഡീഷയും നാല്, അഞ്ച് സ്ഥാനങ്ങള്‍ തമിഴ്‌നാടിനും കര്‍ണാടകയ്ക്കുമാണ്. ലഹരിക്കേസുകള്‍ കൈകാര്യം ചെയ്യാന്‍ നിലവില്‍ രാജ്യത്ത് 65 പ്രത്യേക കോടതികള്‍ മാത്രമാണ് ഉള്ളത്. വിചാരണ കാലതാമസത്തില്‍ സുപ്രീംകോടതി ആശങ്ക രേഖപ്പെടുത്തിയ പശ്ചാത്തലത്തില്‍ കൂടിയാണ് തീരുമാനം.

കോടതികള്‍ സ്ഥാപിക്കുന്നതിന് സ്വീകരിച്ച നടപടികള്‍ കന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനെ അറിയിക്കണമെന്നും സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. അധികം ലഹരി കേസുകള്‍ കെട്ടിക്കിടക്കുന്ന സംസ്ഥാനങ്ങളിലെ ഹൈക്കോടതി രജിസ്ട്രാര്‍മാരുമായി കേന്ദ്ര ആദ്യന്തര മന്ത്രാലയത്തിന്റെയും നര്‍ക്കോട്ടിക്ക് കണ്‍ട്രോള്‍ ബ്യൂറോയുടെയും അധികൃതര്‍ യോഗം നടത്തണമെന്നും തീരുമാനിച്ചിട്ടുണ്ടെന്നാണ് വിവരം. 2004 മുതല്‍ 2014 വരെ 1,73,000 ലഹരി കേസുകളിലായി 1,95,000 അറസ്റ്റും, 2014 മുതല്‍ 2026 വരെ 8,75,000 കേസുകളിലായി 10,97,000 അറസ്റ്റും നടന്നെന്നാണ് കണക്ക്.

Content Highlights: The Union Government has directed states to expand the number of special NDPS courts to speed up the disposal of nearly 3.96 lakh pending cases. Punjab has the highest backlog, followed by Kerala, as authorities move to strengthen the judicial process under the NDPS Act.

To advertise here,contact us