ജയ്‌സാല്‍മീര്‍: രാജസ്ഥാനിലെ ജയ്‌സാല്‍മീര്‍ മിലിട്ടറി സ്റ്റേഷന് സമീപം വാഹനാപകടത്തില്‍ കരസേനാ മേജര്‍ കൊല്ലപ്പെട്ടു. മധ്യപ്രദേശ് ഇന്ദോര്‍ സ്വദേശി മേജര്‍ ഹംസ ആരിഫ് (30)ആണ് മരിച്ചത്. വെള്ളിയാഴ്ച പുലര്‍ച്ചെ 12: 30 ഓടെയാണ് അപകടം സംഭവിച്ചത്. അപകടത്തില്‍ കൂടെ ഉണ്ടായിരുന്ന ലഫ്റ്റനന്റ് റാങ്കിലുള്ള രണ്ട് സൈനിക ഉദ്യോഗസ്ഥര്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.
മേജര്‍ ഹംസയും സഹപ്രവര്‍ത്തകരും സഞ്ചരിച്ച ടാറ്റ സഫാരി കാര്‍ ഒട്ടകത്തെ ഇടിക്കുകയും തലകീഴായി മറിയുകയുമായിരുന്നു. ജയ്‌സാല്‍മീര്‍ നഗരത്തില്‍ നിന്ന് എകദേശം 8 കീലോമീറ്റർ അകലെ ആർമി ഏരിയക്കുള്ളിലെ റോഡിലാണ് അപകടം സംഭവിക്കുന്നത്. ഇടിയുടെ ആഘാതത്തില്‍ അഞ്ച് തവണ വണ്ടി തലകീഴായി മറിഞ്ഞ് ദൂരേക്ക് തെറിച്ച് പോവുകയായിരുന്നു. ഒട്ടകം സംഭവസ്ഥലത്ത് തന്നെ ചത്തു.
അപകടം നടന്ന ഉടന്‍ ഹംസയെ അടുത്തുള്ള മിലിട്ടറി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഏഴുവര്‍ഷത്തെ പ്രണയത്തിന് ശേഷം കഴിഞ്ഞ മാസമാണ് ഹംസയുടെ വിവാഹം കഴിഞ്ഞത്. ഡിസംബറില്‍ ഇരുവരുടെയും വിവാഹസത്കാരം നടത്താന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു.
Content Highlight : Army officer dies after vehicle collides with a camel