'മുതിർന്ന വനിതകൾ ഇസ്‌ലാം മതം സ്വീകരിക്കുന്നതിലോ ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കുന്നതിലോ ആരും ഇടപെടരുത്'

ഹിന്ദു മതം ഉപേക്ഷിച്ച യുവതികള്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കവേയായിരുന്നു ജസ്റ്റിസ് സന്ദീപ് ജെയ്‌നിന്റെ പരാമര്‍ശം

ലക്‌നൗ: മുതിര്‍ന്ന സ്ത്രീകള്‍ ഇസ്‌ലാം മതം സ്വീകരിക്കുന്നതിനോ ഇഷ്ടപ്പെട്ടവരെ വിവാഹം കഴിക്കുന്നതിനോ ആരും ഇടപെടരുതെന്ന് അലഹബാദ് ഹൈക്കോടതി. സോയ ദിവ്യ ഭാട്ടിയ എന്ന ദിവ്യ ഭാട്ടിയ (20), അന്‍ഷു ഭാട്ടിയ എന്ന ആമിന അന്‍ഷു ഭാട്ടിയ (35) എന്നീ യുവതികള്‍ നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജി പരിഗണിക്കവേയായിരുന്നു ജസ്റ്റിസ് സന്ദീപ് ജെയ്‌നിന്റെ പരാമര്‍ശം.

ഹിന്ദു മതം ഉപേക്ഷിച്ച് മുസ്‌ലിം മതം സ്വീകരിച്ചതിനും ഇഷ്ടപ്പെട്ട പുരുഷന്മാരെ വിവാഹം കഴിച്ചതിനും ശേഷം തങ്ങളെ പിതാവ് നിയമവിരുദ്ധമായി തടങ്കലില്‍ വെച്ചിരിക്കുകയാണെന്നാണ് യുവതികളുടെ ഹര്‍ജിയില്‍ പറയുന്നത്. പിതാവിനൊപ്പം പ്രാദേശിക പൊലീസ് അധികാരികളും ഈ പ്രവര്‍ത്തിക്ക് കൂട്ടുനിന്നെന്നും ഹര്‍ജിയില്‍ പറയുന്നു.

പിന്നാലെ ഹര്‍ജി നല്‍കിയവര്‍ പ്രായപൂര്‍ത്തിയായ വനിതകളാണെന്നും സ്വതന്ത്രമായ തീരുമാനങ്ങളെടുക്കാമെന്നും കോടതി വ്യക്തമാക്കി. തുടര്‍ന്ന് ഓഗസ്റ്റ് ആറിന് യുവതികളെ നേരിട്ട് കോടതിയില്‍ ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഈ ദിവസം യുവതികളെ ഹാജരാക്കിയില്ലെങ്കില്‍ ബന്ധപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ കാരണം വ്യക്തമാക്കി സ്വന്തം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

Content Highlights: The Allahabad High Court observed that adult women have the right to choose their religion and marry a person of their choice without interference.

To advertise here,contact us