'കടകള്‍ നിറയെ ബക്കാര്‍ഡി, കടല്‍ നിറയെ അദാനി; ഇതാണ് മുഖ്യമന്ത്രിയുടെ വിജയ മന്ത്രം'; പരിഹസിച്ച് എ എ റഹീം

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകുന്നതിലും വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റ വിഷയത്തിലും മുഖ്യമന്ത്രിയുടെ റഹീം രൂക്ഷമായി വിമർശിച്ചു.

ന്യൂഡൽഹി: മുഖ്യമന്ത്രി വി ഡി സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി രാജ്യസഭാ എം പി എ എ റഹീം. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് അനുവദിച്ചതിലും വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റ വിഷയത്തിലും മുഖ്യമന്ത്രിയുടെ നിലപാടുകളെ റഹീം രൂക്ഷമായി വിമർശിച്ചു. കടകള്‍ നിറയെ ബക്കാര്‍ഡി, കടല്‍ നിറയെ അദാനി ഇതാണ് മുഖ്യമന്ത്രിയുടെ വിജയമന്ത്രമെന്ന് റഹീം പരിഹസിച്ചു. അദാനി ഗ്രൂപ്പുമായി കൂടിക്കാഴ്ച നടത്തിയ ആള്‍ എങ്ങനെ മുഖ്യമന്ത്രിയായി എന്ന് കെ സി വേണുഗോപാല്‍ വ്യക്തമാക്കണമെന്നും റഹീം ആവശ്യപ്പെട്ടു.

കേരളം ഭരിക്കുന്നത് ബിജെപി ആണോ എന്ന് കെസി വേണുഗോപാല്‍ ചോദിച്ചത് ചൂണ്ടിക്കാട്ടിയാണ് റഹീം കെ സിക്കെതിരെ ചോദ്യം ഉയര്‍ത്തിയത്. ചോദിച്ചത് വളരെ പ്രസക്തമായ ചോദ്യമാണെന്നും കോണ്‍ഗ്രസ് ഭരിക്കുന്ന കേരളത്തില്‍ അദാനിക്ക് എങ്ങനെ ധൈര്യം വന്നു എന്നാണ് കെ സി വേണുഗോപാൽ ചോദിച്ചതെന്നും റഹീം പറഞ്ഞു. കെ സിയുടെ പ്രതികരണത്തില്‍ ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ വിഡി സതീശന്‍ നടത്തിയ മംഗലാപുരം യാത്രയെ കുറിച്ച് വ്യക്തമാക്കണമെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.

'കോണ്‍ഗ്രസ് നേതാക്കള്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ ആദ്യം കാണുന്നത് കോണ്‍ഗ്രസ് അധ്യക്ഷനെയാണ് എന്നാല്‍ സതീശന്‍ ആദ്യം കണ്ടത് അദാനി ഗ്രൂപ്പ് പ്രസിഡന്റിനെയാണ്. കേരള സര്‍ക്കാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ കോണ്‍ഗ്രസ് മനം അറിഞ്ഞില്ലെങ്കിലും മാരാര്‍ജി ഭവന്റെ മനം അറിഞ്ഞു. കേരളത്തിന് ലഭിക്കേണ്ടേ വരുമാനം സംബന്ധിച്ച് ആശങ്കയുണ്ട്. മംഗലാപുരം യാത്രയുടെയും അവിടുത്തെ കുടിക്കാഴ്ചയുടെയും തുടര്‍ച്ചയാണോ ഇപ്പോള്‍ നടക്കുന്ന ഡീൽ;' റഹീം ചോദിച്ചു.

അദാനി ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ അദാനി പോര്‍ട്ട്‌സിന് കീഴിലെ അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ (എവിപിപിഎല്‍) 49 ശതമാനം ഓഹരികള്‍ എംഎസ്‌സിക്ക് കൈമാറുന്നുവെന്നായിരുന്നു വാര്‍ത്തകള്‍. എംഎസ്‌സി ഗ്രൂപ്പിന്റെ ടെര്‍മിനല്‍ വിഭാഗമായ ടെര്‍മിനല്‍ ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡിന്റെ (TiL) ഉപസ്ഥാപനമായ 'മുന്‍ഡി ലിമിറ്റഡ്' ഓഹരികള്‍ സ്വന്തമാക്കുന്നുവെന്നായിരുന്നു പുറത്തുവന്ന വിവരം. ഏകദേശം 13,270 കോടി രൂപയ്ക്കായിരുന്നു കൈമാറ്റം. സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ അദാനി ഗ്രൂപ്പ് ഇക്കാര്യം വ്യക്തമാക്കിയതായിരുന്നു റിപ്പോര്‍ട്ടുകള്‍.

Content Highlights:

To advertise here,contact us