ടിസി നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കം; പ്രിന്‍സിപ്പാളിൻ്റെ മുന്നില്‍ വെച്ച് അധ്യാപകനെ വിദ്യാര്‍ത്ഥി കുത്തി

പരിക്കേറ്റ അധ്യാപകന്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്

മുംബൈ: ടിസി നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ അധ്യാപകനെ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥി കുത്തിപ്പരിക്കേല്‍പ്പിച്ചു. മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറിലാണ് സംഭവം. ഓണ്‍ലൈനില്‍ ഓര്‍ഡ് ചെയ്ത കത്തിയുമായാണ് വിദ്യാര്‍ഥി സ്‌കൂളിലെത്തിയത്. നഗരത്തിലെ കന്റോണ്‍മെന്റ് പ്രദേശത്തുള്ള ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളിലാണ് സംഭവം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

പ്രിന്‍സിപ്പാളിന്റെ ക്യാബിനിലിരിക്കുന്ന വിദ്യാര്‍ഥിയും അധ്യാപകനും ഗൗരവമായ ചര്‍ച്ചകള്‍ നടത്തുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. നിമിഷങ്ങള്‍ക്ക് ഉള്ളില്‍ വിദ്യാര്‍ഥി അക്രമാസക്തനായി അധ്യാപകനെ ഭീഷണിപ്പെടുത്താന്‍ ആരംഭിച്ചു. ഇതോടെ അധ്യാപകനും പ്രിന്‍സിപ്പാളും കസേരയില്‍ നിന്നും എഴുന്നേറ്റു. തൊട്ടുപിന്നാലെ വിദ്യാര്‍ഥി കയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് അധ്യാപകന്റെ നെഞ്ചില്‍ കുത്തി. വെപ്രാളപ്പെട്ട് അധ്യാപകന്‍ പിന്നോട്ട് നീങ്ങുന്നതും മറ്റ് ജീവനക്കാര്‍ ക്യാബിനിലേക്ക് വരുന്നതും ദൃശ്യങ്ങളിലുണ്ട്. അലറിവിളിച്ച് ബഹളമുണ്ടാക്കിയ വിദ്യാര്‍ഥിയെ മറ്റ് സ്റ്റാഫുകളാണ് ശാന്തമാക്കിയത്.

പരിക്കേറ്റ അധ്യാപകന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സ്‌കൂളില്‍ പഠിക്കുന്ന സമയത്തും വിദ്യാര്‍ഥി ഇതേ അധ്യാപകനുമായി പ്രശ്‌നമുണ്ടാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ പറയുന്നു. പ്രാഥമിക അന്വേഷണത്തിലാണ് വിദ്യാര്‍ത്ഥി ഓണ്‍ലൈനായി വാങ്ങിയതാണ് കത്തിയെന്ന് വ്യക്തമായത്. വിദ്യാര്‍ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണ്.

Content Highlights: A student allegedly attacked a teacher during a dispute related to the issuance of a transfer certificate. The incident occurred in the presence of the school principal, and authorities are investigating the case.

To advertise here,contact us