ആർ രാജഗോപാലിന്റെ പാസ്‌പോർട്ടിൻ്റെ തടസ്സങ്ങൾ നീങ്ങി; കൊൽക്കത്ത പൊലീസ് പുതിയ റിപ്പോര്‍ട്ട് സമർപ്പിച്ചു

പാസ്‌പോര്‍ട്ട് പ്രിന്റിംഗ് തുടങ്ങാനുളള നടപടി ആരംഭിച്ചതായാണ് വിവരം

ന്യൂഡല്‍ഹി: ടെലഗ്രാഫ് മുന്‍ എഡിറ്റര്‍ ആര്‍ രാജഗോപാലിന്റെ പാസ്‌പോര്‍ട്ട് പുതുക്കുന്നതുമായി ബന്ധപ്പെട്ട തടസങ്ങള്‍ നീങ്ങി. കൊല്‍ക്കത്ത പൊലീസ് പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പാസ്‌പോര്‍ട്ട് പ്രിന്റിംഗ് തുടങ്ങാനുളള നടപടി ആരംഭിച്ചതായാണ് വിവരം. മരവിപ്പിച്ച നടപടി പുനഃപരിശോധിച്ചു. എസ്‌ഐആര്‍ നടപ്പിലാക്കിയപ്പോള്‍ വോട്ടര്‍ പട്ടികയില്‍ നിന്നും പേര് ഒഴിവാക്കി എന്ന കാരണം പറഞ്ഞാണ് അപേക്ഷ നേരത്തെ മടക്കിയത്. മുഖ്യമന്ത്രി വി ഡി സതീശനുള്‍പ്പെടെയുളളവര്‍ സമ്മര്‍ദ്ദം ശക്തമാക്കിയതോടെയാണ് രാജഗോപാലിന് അനുകൂലമായ തീരുമാനമുണ്ടായത്.

കഴിഞ്ഞ ദിവസമായിരുന്നു ദുരനുഭവം പങ്കുവെച്ച് ആര്‍ രാജഗോപാല്‍ രംഗത്തെത്തിയത്. എസ്ഐആറില്‍ നിന്ന് പേര് വെട്ടിയതിന്റെ പേരില്‍ പാസ്പോര്‍ട്ട് പുതുക്കി നല്‍കിയില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പാസ്പോര്‍ട്ട് പുതുക്കണമെങ്കില്‍ വോട്ടര്‍ പട്ടികയില്‍ പേര് ഉണ്ടാകണം എന്നത് പുതിയ അറിവായിരുന്നുവെന്ന് രാജഗോപാല്‍ പറഞ്ഞിരുന്നു. അനുഭവം പങ്കുവെച്ചതിന് പിന്നാലെ നിരവധി പേരാണ് രാജഗോപാലിന് പിന്തുണയുമായി രംഗത്തെത്തിയത്. ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനോട് കാണിക്കുന്ന സമീപനം അങ്ങേയറ്റം അപലപനീയമാണെന്നായിരുന്നു എഡിറ്റേഴ്‌സ് ഗില്‍ഡ് ഓഫ് ഇന്ത്യ പറഞ്ഞത്.

രാജഗോപാലിന് പാസ്പോര്‍ട്ട് പുതുക്കി നല്‍കാന്‍ വിസമ്മതിച്ച അധികൃതരുടെ നടപടി ഞെട്ടല്‍ ഉളവാക്കുന്നതാണെന്നായിരുന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞത്. ലോകം അറിയുന്ന ഒരു പത്രാധിപര്‍ക്ക് ഇതാണ് അനുഭവം എങ്കില്‍ ഈ നാട്ടിലെ സാധാരണക്കാരായ പൗരന്മാരുടെ സ്ഥിതി എന്തായിരിക്കുമെന്നും പിണറായി വിജയന്‍ ചോദിച്ചിരുന്നു. ഇന്ത്യയില്‍ പൗരാവകാശങ്ങളോടെ ജീവിക്കുകയെന്നത് സംഘപരിവാര്‍ കാലത്ത് അസാധ്യമാണെന്നു തന്നെയാണ് രാജഗോപാലിന്റെ അനുഭവം തെളിയിക്കുന്നതെന്ന് സിപിഐഎം നേതാവ് എം സ്വരാജും പറഞ്ഞിരുന്നു.

രാജഗോപാലിനെതിരായ പ്രതികാര നടപടിയായാണ് സംഭവം വിമർശിക്കപ്പെട്ടത്. ഇതോടെ ആര്‍ രാജഗോപാലിനെ പാസ്പോർട്ട് ഓഫീസ് ബന്ധപ്പെട്ടു.  പൊലീസിന്റെ പുനഃപരിശോധന ആവശ്യപ്പെട്ട് അപേക്ഷ നല്‍കാന്‍ നിര്‍ദ്ദേശിച്ചു. രാജഗോപാല്‍ പാസ്‌പോര്‍ട്ട് ഓഫീസിലേക്ക് മെയില്‍ മുഖേന അപേക്ഷ നല്‍കുകയായിരുന്നു. പാസ്‌പോര്‍ട്ട് കിട്ടിയാലും കിട്ടിയില്ലെങ്കിലും പോളിസിയില്‍ ക്ലാരിറ്റി വരുത്തേണ്ടത് അത്യാവശ്യമാണെന്ന് ആര്‍ രാജഗോപാല്‍ റിപ്പോര്‍ട്ടറിനോട് പ്രതികരിച്ചിരുന്നു. വിദേശകാര്യ മന്ത്രാലയത്തിന് ഒരു പ്രസ്താവന ഇറക്കിയാല്‍ മതിയായിരുന്നുവെന്നും എഴുതിയതും പ്രതികരിച്ചതും പോളിസി ക്ലാരിറ്റിക്ക് വേണ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. വിഷയം ചര്‍ച്ചയായിട്ട് മൂന്ന് ദിവസമായി. പുതിയ നിയമം വേണമെന്നില്ല, പഴയ നിയമമാണെങ്കിലും എങ്ങനെ ഉപയോഗിക്കും. നിരവധി ആളുകളെ ബാധിക്കുന്ന വിഷയമാണ്. ഒരു വ്യക്തിയുടെ പ്രശ്‌നമായി മാത്രം ചുരുക്കരുതെന്നും ആര്‍ രാജഗോാപാല്‍ ആവശ്യപ്പെട്ടിരുന്നു.

Content Highlights: In a major relief, the Kolkata Police has initiated a re-verification process for senior journalist R Rajagopal's passport renewal after his application faced hurdles due to a voter list omission.

To advertise here,contact us