'വസ്ത്രം മാറി,യാത്ര തുടർന്നു';ഡൽഹിയിൽ 10വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന ശേഷം പ്രതി തെളിവ് നശിപ്പിച്ചു,പൊലീസ്

കുറ്റകൃത്യം നടത്തുന്ന സമയത്ത് ബസു ധരിച്ച വസ്ത്രം പൊലീസ് കണ്ടെത്തിയിട്ടുണ്ട്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന് ശേഷം പ്രതി തെളിവുകള്‍ ഇല്ലാതാക്കാന്‍ ശ്രമിച്ചതായി പൊലീസ്. പ്രതി ഡ്രൈവര്‍ ബസു സിങ് തന്റെ വാഹനം മറയ്ക്കാന്‍ ശ്രമിച്ചതായി പൊലീസ് പറഞ്ഞു. ഡ്രൈവര്‍ ബസു സിങ് തന്റെ വസ്ത്രം മാറുകയും കാര്‍ നന്നായി കഴുകി വൃത്തിയാക്കുകയും ചെയ്തു. തുടര്‍ന്ന് സാധാരണ ചെയ്യുന്നത് പോലെ അടുത്ത റൈഡ് തുടരുകയും ചെയ്‌തെന്ന് പൊലീസ് കണ്ടെത്തി.

എന്നാല്‍ കുറ്റകൃത്യം നടത്തുന്ന സമയത്ത് ബസു ധരിച്ച വസ്ത്രം പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച് കൃത്യം നടത്തിയ സമയത്ത് ഇയാള്‍ ധരിച്ചത് ഈ വസ്ത്രം തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. വാഹനം കഴുകുന്നതിന്റെ ദൃശ്യങ്ങളും സിസിടിവിയില്‍ നിന്ന് പൊലീസിന് ലഭിച്ചു.

ബസു സിങ് ക്രിമിനല്‍ പശ്ചാത്തലമുള്ളയാളാണെന്ന് പൊലീസ് വ്യക്തമാക്കി. ലൈംഗികാതിക്രമം, കലാപം, വധശ്രമം ഉള്‍പ്പെടെ അഞ്ച് കേസുകള്‍ ഇയാള്‍ക്കെതിരെയുണ്ട്. 2015 മുതല്‍ ഇയാള്‍ വിവിധ കേസുകളില്‍ ഉള്‍പ്പെട്ടു. എല്ലാ കേസുകളും ബസുവിന്റെ സ്വന്തം നാടായ ബിഹാറിലെ ഖഗരിയ ജില്ലയിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ ഭൂമി തര്‍ക്കത്തില്‍ കുടുങ്ങിയതിന് പിന്നാലെ തനിക്കെതിരെ ചുമത്തിയ വ്യാജ കേസുകളാണിതെന്നാണ് ബസു പറയുന്നത്. ബിഹാര്‍ പൊലീസില്‍ നിന്ന് കേസിന്റെ ഔദ്യോഗിക രേഖകള്‍ ലഭിച്ചിട്ടില്ല.

ഡല്‍ഹി മെഹ്‌റൊലിയിലാണ് കുടുംബത്തിനൊപ്പം തെരുവില്‍ കിടന്നുറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. കൊലയ്ക്ക് ശേഷം ഇയാള്‍ കുട്ടിയെ കാട്ടില്‍ ഉപേക്ഷിച്ചു. അന്ന് തന്നെ പൊലീസ് ബസുവിനെ അറസ്റ്റ് ചെയ്തിരുന്നു.

Content Highlights: Police have stated that the accused attempted to destroy evidence after allegedly abducting and murdering a 10-year-old girl in Delhi

To advertise here,contact us