ഗാസിയാബാദ്: നീറ്റ് പുനഃപരീക്ഷ ഞായറാഴ്ച നടക്കാനിരിക്കെ വിദ്യാര്‍ത്ഥി ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. പ്രതാപ് വിഹാറിലെ വിജയ് നഗര്‍ സ്വദേശിയായ ജതിന്‍ കുമാര്‍ (22) ആണ് ജീവനൊടുക്കിയത്. വെള്ളിയാഴ്ച പുലര്‍ച്ചയായിരുന്നു ജതിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പൊലീസ് നടത്തിയ പരിശോധനയില്‍ ജതിന്റെ ഫോണില്‍ നിന്ന് ഒരു വീഡിയോ കണ്ടെത്തി.
വ്യാഴാഴ്ച രാത്രി പഠിക്കുന്നതിനായി മുറിയിലേക്ക് പോയതാണ് ജതിന്‍ എന്നും വെള്ളിയാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നുമാണ് കുടുംബം പറയുന്നത്. കുടുംബം അറിയിച്ചതിനെ തുടര്‍ന്ന് വിജയ് നഗര്‍ പൊലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് മുറിയില്‍ നടത്തിയ പരിശോധനയില്‍ ഫാനില്‍ കുരുക്ക് കണ്ടെത്തി. കട്ടിലില്‍ കിടക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഫോണില്‍ നിന്ന് ജതിന്‍ ചിത്രീകരിച്ച ഒരു വീഡിയോ പൊലീസ് കണ്ടെടുത്തു. ഒരു മിനിറ്റും അഞ്ച് സെക്കന്റും ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. മരിക്കുന്നതിന് തൊട്ടുമുന്‍പാണ് ജതിൻ വീഡിയോ ചിത്രീകരിച്ചത്. 'ഇന്ന് വ്യത്യസ്തമായത് എന്തെങ്കിലും ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കുന്നു' എന്നാണ് ജതിന്‍ വീഡിയോയില്‍ പറയുന്നത്. ഇതിന് ശേഷം കുരുക്കുമായി ഫാനിന് സമീപത്തേക്ക് പോകുന്ന ജതിനെയും വീഡിയോയില്‍ കാണാം. പരീക്ഷ സംബന്ധിച്ച് ജതിന് എന്തെങ്കിലും മാനസിക സമ്മര്‍ദ്ദമുണ്ടായിരുന്നതായി തോന്നുന്നില്ലെന്നാാണ് വീഡിയോ പരിശോധിച്ചതില്‍ നിന്ന് വ്യക്തമായതെന്നാണ് പൊലീസ് പറയുന്നത്. പരീക്ഷയെ കുറിച്ച് ടെന്‍ഷന്‍ വേണ്ടെന്ന് അച്ഛന്‍ പറഞ്ഞ കാര്യവും വിദ്യാര്‍ത്ഥി വീഡിയോയില്‍ സൂചിപ്പിച്ചിട്ടുണ്ട്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Content Highlights- A student in Ghaziabad reportedly died by suicide after recording a video ahead of the NEET re-examination scheduled for the next day