ന്യൂഡല്‍ഹി: വിദ്യഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടി(സിജെപി) ജന്തര്‍ മന്തറില്‍ നടത്തുന്ന രണ്ടാം ഘട്ട പ്രതിഷേധം ശക്തമാവുകയാണ്. നീറ്റ് പരീക്ഷയില്‍ ആത്മഹത്യ ചെയ്ത വിദ്യാര്‍ത്ഥികളെ അനുസ്മരിച്ചാണ് പ്രതിഷേധം നടത്തുന്നത്. നിരവധി യുവാക്കളാണ് പ്രതിഷേധത്തില്‍ പങ്കെടുക്കാനായി ജന്തര്‍ മന്തറില്‍ സംഘടിച്ചത്. സിജെപി സ്ഥാപകന്‍ അഭിജിത്ത് ദിപ്‌കെ, പാര്‍ട്ടിയുടെ മുഖ്യ വക്താവ് സൗരവ് ദാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെയ്ക്കും വരെ സിജെപി പ്രതിഷേധം തുടരുമെന്നാണ് അറിയിച്ചത്.
സമരവേദിയില്‍ നീറ്റ് പുനഃപരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനിടെ ജീവനൊടുക്കിയ 13 വിദ്യാര്‍ഥികളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. വിദ്യാര്‍ത്ഥികളുടെ മരണത്തിന് കാരണമായ സിസ്റ്റത്തിനെ സിജെപി സമരവേദിയില്‍ രൂഷമായി വിമര്‍ശിച്ചിരുന്നു. സമാധാനപരമായ പ്രതിഷേധം എന്നെഴുതിയ ബോര്‍ഡുകള്‍ ജന്തര്‍ മന്തറില്‍ നിരത്തിയാണ് സിജെപി പ്രതിഷധത്തിനെത്തിയത്. സിജെപിയില്‍ ചേരാനുള്ള ക്യൂആര്‍ കോഡുകളും പ്രതിഷേധ വേദിയില്‍ നിരത്തിയിരുന്നു.
അഭിജീത് ദിപ്‌കെ സമരത്തിന് മുന്‍പായി നിര്‍ദേശിച്ചതു പോലെ പ്ലേറ്റും സ്പൂണുമായാണ് പ്രതിഷേധക്കാര്‍ ജന്തര്‍ മന്തറില്‍ എത്തിയത്. കൊവിഡ്-19 പകര്‍ച്ചവ്യാധിയുടെ സമയത്ത് പാത്രങ്ങള്‍ അടിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനത്തിന് സമാനമായാണ് സിജെപിയും ആഹ്വാനം നല്‍കിയത്. സമരത്തിനെത്തിയ സിജെപി പ്രവര്‍ത്തകര്‍ പ്ലേറ്റും സ്പൂണും കൊട്ടിയാണ് പ്രതിഷേധിച്ചത്.
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടു കൊണ്ട് ജന്തര്‍ മന്തറില്‍ വീണ്ടും പ്രതിഷേധിക്കുമെന്ന് കോക്രോച്ച് ജനതാ പാര്‍ട്ടി നേരത്തെ അറിയിച്ചിരുന്നു. സമൂഹമാധ്യമത്തില്‍ വിഡിയോ പങ്കുവെച്ചാണ് സിജെപി പ്രതിഷേധത്തിന് ആഹ്വാനം നല്‍കിയത്.
നീറ്റ് ക്രമക്കേട് മൂലം അഞ്ച് വിദ്യാര്‍ത്ഥികളാണ് ആത്മഹത്യ ചെയ്തതെന്നും വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വയ്ക്കണമെന്നും അഭിജീത് ദീപ്‌കെ ജന്തര്‍ മന്തറില്‍ ആദ്യഘട്ട പ്രതിഷേധം നടത്തിയിരുന്നു. പാറ്റകള്‍ ആരെയും ഭയപ്പെടുന്നില്ലെന്ന് പറഞ്ഞ അഭിജീത്, മന്ത്രി രാജി വയ്ക്കുന്നത് വരെ വിശ്രമമില്ലെന്ന് പറഞ്ഞിരുന്നു. നിരവധി സിജെപി പ്രവര്‍ത്തകരാണ് ജന്തര്‍ മന്തറില്‍ സംഘടിപ്പിച്ച ആദ്യ പൊതുപരിപാടിയില്‍ തടിച്ചുകൂടിയത്. 'ജയ് ഭീം' വിളിച്ചുകൊണ്ടാണ് പ്രവര്‍ത്തകര്‍ അന്ന് പ്രതിഷേധിച്ചത്.
Content Highlights: