ന്യൂഡല്‍ഹി: വിവാദങ്ങള്‍ക്ക് പിന്നാലെ 'ഡാന്‍സിങ് ഗേള്‍' ചിത്രത്തിന്റെ യഥാർത്ഥ പതിപ്പ് പുനഃസ്ഥാപിക്കാന്‍ NCERT. ഒമ്പതാം ക്ലാസിലെ പാഠപുസ്തകത്തിന്റെ ഡിജിറ്റല്‍ പതിപ്പില്‍ ഉടന്‍ മാറ്റം വരുത്തുമെന്ന് എന്‍സിഇആര്‍ടി ഡയറക്ടര്‍ ദിനേശ് സക്ലാനി അറിയിച്ചു. ഇനി അച്ചടിക്കുന്ന പുസ്തകങ്ങളില്‍ ശില്‍പത്തിന്റെ യഥാര്‍ത്ഥ ചിത്രം തന്നെ ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ശില്‍പ്പത്തിന്റെ നഗ്നത മറയ്ക്കുന്ന വിധത്തില്‍ വസ്ത്രം ധരിപ്പിക്കുന്ന രീതിയിലായിരുന്നു മാറ്റം കൊണ്ടുവന്നത്. ചരിത്രം മാറ്റുന്നു എന്ന വ്യാപക വിമര്‍ശനത്തെ തുടര്‍ന്നാണ് തിരുത്തല്‍.
എന്‍സിഇആര്‍ടിയുടെ പുതിയ പാഠപുസ്തകത്തിലാണ് വിവാദ ചിത്രം പ്രത്യക്ഷപ്പെട്ടത്. സിന്ധൂനദീതട സംസ്‌കാരത്തിന്റെ പ്രശസ്ത അടയാളങ്ങളിലൊന്നായ മോഹന്‍ ജദാരോയിലെ ഡാന്‍സിങ് ഗേള്‍ വെങ്കല ശില്‍പത്തിന്റെ നഗ്നത മറയ്ക്കുന്ന രീതിയിലായിരുന്നു പാഠപുസ്തകത്തിലെ ചിത്രം. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി എന്‍സിഇആര്‍ടി പുറത്തിറക്കിയ കലാ വിദ്യാഭ്യാസ പാഠപുസ്തക പരമ്പരയിലെ ഒന്നാം അധ്യായമായ 'ഹിസ്റ്ററി ഓഫ് ആര്‍ട്സ്' എന്ന ഭാഗത്താണ് എഡിറ്റ് ചെയ്ത ചിത്രം ഉള്‍പ്പെടുത്തിയത്. തോള്‍ ഭാഗത്തുനിന്ന് താഴേയ്ക്ക് നിഴല്‍ ഉപയോഗിച്ച് മറയ്ക്കുകയും വസ്ത്രം ധരിച്ചിട്ടുണ്ടെന്ന തോന്നലുണ്ടാക്കുകയും ചെയ്യുന്ന രീതിയിലായിരുന്നു പുതിയ ചിത്രം രൂപകല്‍പന ചെയ്തത്.
കഴിഞ്ഞ 25 വര്‍ഷത്തിലേറെയായി എന്‍സിഇആര്‍ടി പാഠപുസ്തകങ്ങളില്‍ ശില്‍പത്തിന്റെ ചിത്രം ഉപയോഗിക്കുന്നുണ്ട്. ചരിത്രത്തിലാദ്യമായാണ് ശില്‍പത്തിന്റെ രൂപത്തില്‍ ഇത്തരമൊരു മാറ്റം വരുത്തുന്നത്. നടപടിക്ക് പിന്നാലെ വ്യാപക വിമര്‍ശനമാണ് ഉയര്‍ന്നത്. സെന്‍സര്‍ഷിപ്പ് നടപടിയുടെ ഭാഗമായാണ് ഇത്തരമൊരു നടപടിയെന്നായിരുന്നു പ്രധാന ആരോപണം. വിമര്‍ശനം വ്യാപകമായതോടെയാണ് തിരുത്തലുമായി എന്‍സിഇആര്‍ടി രംഗത്തെത്തിയത്. മോഹന്‍ജൊദാരോയില്‍ നിന്ന് കണ്ടെത്തിയ യഥാര്‍ത്ഥ വെങ്കല പ്രതിമയ്ക്ക് ഏകദേശം 10.5 സെന്റീമീറ്റര്‍ ഉയരമുണ്ട്. ശില്‍പം നിലവില്‍ ഡല്‍ഹിയിലെ നാഷണല്‍ മ്യൂസിയത്തിലാണ് സൂക്ഷിച്ചിരിക്കുന്നത്.
Content Highlights: NCERT has decided to restore the 'Dancing Girl' image in its educational material following widespread criticism and concerns.