ആർജി കർ മെഡിക്കൽ കോളേജിലെ പിജി ഡോക്ടറുടെ കൊലപാതകം: മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

ഉദ്യോഗസ്ഥർ കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്

ന്യൂഡൽഹി : കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പിജി ഡോക്ടറുടെ ബലാത്സംഗ കൊലപാതകത്തിൽ മൂന്ന് ഐപിഎസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. കൊല്‍ക്കത്ത മുന്‍ പൊലീസ് കമ്മീഷണര്‍ വിനീത് ഗോയല്‍, മുന്‍ ഡെപ്യൂട്ടി കമ്മീഷണര്‍മാരായ ഇന്ദിര മുഖര്‍ജി, അഭിഷേക് ഗുപ്ത എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. അന്വേഷണത്തിൽ വീഴ്ച വരുത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.

ഉദ്യോഗസ്ഥർ കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. ആർജി കർ മെഡിക്കൽ കോളേജ് കൊലപാതകത്തിൽ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് സുവേന്ദു അധികാരി തെരെഞ്ഞെടുപ്പ് വാഗ്‌ദാനമായി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

ഇരയുടെ മാതാപിതാക്കള്‍ക്ക് കൈക്കൂലിയായി പണം വാഗ്ദാനം ചെയ്തുവെന്നും കൊലപാതകവുമായി ബന്ധപ്പെട്ട് 'അനധികൃത പത്രസമ്മേളനം' നടത്തിയത് ഉള്‍പ്പെടെ ആര്‍ജി കര്‍ കേസ് കൈകാര്യം ചെയ്തതില്‍ ഈ മൂന്ന് ഉദ്യോഗസ്ഥര്‍ക്കും വീഴ്ചയുണ്ടായെന്നും സുവേന്ദു അധികാരി ആരോപിച്ചിരുന്നു. നിലവില്‍ കോടതിയുടെ മേല്‍നോട്ടത്തില്‍ സിബിഐ അന്വേഷിക്കുന്ന കേസില്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടില്ല. ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള അച്ചടക്ക നടപടികളും വകുപ്പുതല അന്വേഷണവും ചീഫ് സെക്രട്ടറിയുടെ മേല്‍നോട്ടത്തില്‍ സംസ്ഥാന ആഭ്യന്തര സെക്രട്ടറി നിയന്ത്രിക്കുമെന്നും സുവേന്ദു അധികാരി പറഞ്ഞിരുന്നു.

2024 ഓഗസ്റ്റില്‍ മെഡിക്കല്‍ കോളജിലെ സെമിനാര്‍ ഹാളില്‍ അതിക്രൂരമായിട്ടാണ് 31 കാരിയായ പിജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത്. കഴുത്തിന്റെ എല്ല് പൊട്ടിയ നിലയിലായിരുന്നു.

Content Highlight : RG Kar Medical College PG doctor murder case: Three IPS officers suspended

To advertise here,contact us