ചീത്തപ്പേരാകും; AIADMKയെ തമിഴ്‌നാട് സര്‍ക്കാരിന്റെ ഭാഗമാക്കുന്നതിനെ എതിര്‍ത്ത് കോണ്‍ഗ്രസ്

'എഐഎഡിഎംകെയെയും ഡിഎംകെയെയും ഒഴിവാക്കിയുള്ള സര്‍ക്കാരിന് വേണ്ടിയാണ് ജനം വോട്ടു ചെയ്തത്'

ചെന്നൈ: എഐഎഡിഎംകെയെ തമിഴ്‌നാട് സര്‍ക്കാരിന്റെ ഭാഗമാക്കുന്നതിനെ എതിര്‍ത്ത് മുഖ്യമന്ത്രി വിജയ്ക്ക് മുന്നറിയിപ്പുമായി കോണ്‍ഗ്രസ്. ജനവിധിയോട് സത്യസന്ധത പുലര്‍ത്തണമെന്നും കോണ്‍ഗ്രസ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.

എഐഎഡിഎംകെയെയും ഡിഎംകെയെയും ഒഴിവാക്കിയുള്ള സര്‍ക്കാരിന് വേണ്ടിയാണ് ജനം വോട്ടു ചെയ്തത്. വിജയ് എഐഎഡിഎംകെ എംഎല്‍എമാരെ സര്‍ക്കാരില്‍ ഉള്‍പ്പെടുത്തിയാല്‍ അത് അദ്ദേഹത്തിന്റെ ജനപ്രീതിയെയും വിശ്വാസ്യതയും ഇല്ലാതാക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് കാര്‍ത്തി ചിദംബരം പിടിഐയോട് പ്രതികരിച്ചു.

'മുഖ്യമന്ത്രി വിജയ്ക്ക് എഐഎഡിഎംകെ പോലുള്ള ചെറിയ പാര്‍ട്ടികളുടെ പിന്തുണ ആവശ്യമില്ല. യഥാര്‍ത്ഥത്തില്‍ എഐഎഡിഎംകെയെ ഒഴിവാക്കുകയാണ് വിജയ് ചെയ്യേണ്ടത്. അവര്‍ സ്വമേധയാ വിജയ്‌യെ പിന്തുണച്ചെങ്കില്‍ അത് അങ്ങനെ ആകട്ടെ. പക്ഷേ അവരെ സര്‍ക്കാരിന്റെ ഭാഗമാക്കണ്ട ഒരു കാരണവുമില്ല. അവരെ സര്‍ക്കാരിന്റെ ഭാഗമാക്കാമക്കരുതെന്ന് ഞാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടുകയാണ്.'- കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

വിശ്വാസ വോട്ടെടുപ്പില്‍ വിജയ്‌യെ പിന്തുണച്ച് ഷണ്‍മുഖം വിഭാഗം എഐഎഡിഎംകെ എംഎല്‍എമാര്‍ രംഗത്തെത്തിയിരുന്നു. 25 എംഎല്‍എമാരാണ് വിജയ്‌യെ പിന്തുണച്ചത്. 2016ല്‍ ജയലളിതയുടെ മരണത്തിന് പിന്നാലെ നേരിട്ട തെരഞ്ഞെടുപ്പില്‍ എല്ലാം പാര്‍ട്ടിയെ തോല്‍പ്പിച്ചത് അധ്യക്ഷനായ ഇപിഎസ് ആണെന്ന് ആരോപിച്ച് ഷണ്‍മുഖം രംഗത്ത് എത്തിയതോടെയാണ് എഐഎഡിഎംകെയില്‍ വിള്ളല്‍ ഉണ്ടായത്.

Content Highlights: Congress expressed opposition to the inclusion of AIADMK in the Tamil Nadu government, arguing that such a move could negatively affect the party’s image

To advertise here,contact us