ലഖ്‌നൗ: 33കാരിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് യുവതിയുടെ കുടുംബം. യുപി നോയി സ്വദേശി ട്വിഷ ശര്‍മ്മയുടെ മരണം അസ്വാഭാവികമെന്ന് ആരോപിച്ചാണ് കുടുംബം പൊലീസിനെ സമീപിച്ചത്.
അഞ്ച് മാസം മുമ്പാണ് ട്വിഷയുടെ വിവാഹം നടന്നത്. ഭോപ്പാലിലെ അഭിഭാഷകനായ സമര്‍ത്ഥ് സിംഗുമായായിരുന്നു വിവാഹം. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 10 മണിക്ക് ട്വിഷ അമ്മയെ ഫോണില്‍ വിളിച്ച് ഭര്‍തൃവീട്ടുകാരുടെ ക്രൂര പീഡനങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു. പെട്ടെന്ന് സമര്‍ത്ഥ് റൂമിലേക്ക് വരികയും പിന്നെ വിളിക്കാം എന്ന് പറഞ്ഞ് ഫോണ്‍ കട്ടാക്കി. പിന്നീട് ട്വിഷയെ വിളിച്ചിട്ട് കിട്ടാതായോടെ അമ്മ സമര്‍ത്ഥിനെയും ഭര്‍തൃമാതാവിനെയും വിളിച്ചു. എന്നാല്‍ ആരും ഫോണെടുത്തില്ലെന്നാണ് ട്വിഷയുടെ കുടുംബത്തിന്റെ ആരോപണം.
10.20ഓടെ ട്വിഷയ്ക്ക് ശ്വാസമില്ലെന്ന് പറഞ്ഞ് ഭര്‍തൃവീട്ടുകാര്‍ തിരികെ വിളിച്ചതെന്ന് സഹോദരനും സൈനിക ഉദ്യോഗസ്ഥനുമായ മേജര്‍ ഹര്‍ഷിത് ശര്‍മ്മ പറഞ്ഞു. ഭര്‍തൃവീട്ടില്‍ നിന്ന് ആശുപത്രിയിലെത്താന്‍ 10 മിനിട്ട് മതി. എന്നിട്ടും ഒന്നര മണിക്കൂറോളം വൈകിയാണ് സഹോദരിയെ അവര്‍ ആശുപത്രിയില്‍ കൊണ്ടുപോയത്. അവളെ അവര്‍ മാനസികമായും ശാരീരികമായും ഉപദ്രവിച്ചു. ജനിക്കാന്‍ പോകുന്ന കുഞ്ഞിനെക്കുറിച്ച് വരെ മോശം ആരോപണം ഉന്നയിച്ച് അവളെ തളര്‍ത്തി ഗര്‍ഭച്ഛിദ്രത്തിന് നിര്‍ബന്ധിച്ചു. ട്വിഷയുടെ ഗര്‍ഭച്ഛിദ്രം നടന്നത് മരിക്കുന്നത് ഒരാഴ്ച മാത്രം മുമ്പാണ് നടത്തിയത്. പിതാവ് നല്‍കിയ 20 ലക്ഷം രൂപ ഭര്‍ത്താവിന്റെ പേരിലേക്ക് മാറ്റാന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. ട്വിഷയുടേത് സ്വാഭാവിക മരണമല്ലെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും പറയുന്നത്. ശരീരത്തില്‍ മുറിവുകളും ചതവുകളുമുണ്ട്. ട്വിഷയുടെ ഭര്‍തൃമാതാവ് വിമരമിച്ച ജഡ്ജിയാണ്. ഉന്നത സ്വാധീനമുണ്ട് അവര്‍ക്ക്. അതുവെച്ച് തെളിവ് നശിപ്പിക്കും. അതുകൊണ്ട് ഭര്‍തൃവീട് ഉടന്‍ സീല്‍ ചെയ്യണമെന്നും മേജര്‍ ഹര്‍ഷിത് ശര്‍മ്മ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Content Highlights: Family raises suspicion over death of 33-year-old woman