മദ്യനയ അഴിമതിക്കേസ്; കെജ്‌രിവാള്‍ അടക്കമുള്ളവര്‍ക്കെതിരെ കോടതീയലക്ഷ്യ നടപടിയുമായി ജസ്റ്റിസ് സ്വര്‍ണകാന്ത ശര്‍മ

അരവിന്ദ് കെജ്‌രിവാളിനെ കൂടാതെ മനീഷ് സിസോദിയ, സഞ്ജയ് സിങ്, വിനയ് മിശ്ര, സൗരഭ് ഭരദ്വാജ്, ദുര്‍ഗേഷ് പതക് എന്നിവര്‍ക്കെതിരെയാണ് കോടതീയലക്ഷ്യനടപടി സ്വീകരിച്ചത്

ന്യൂഡല്‍ഹി: ഡല്‍ഹി മുന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ആംആദ്മി പാര്‍ട്ടി നേതാക്കള്‍ക്കെതിരെ കോടതീയലക്ഷ്യ നടപടികളുമായി ഡല്‍ഹി ഹൈക്കോടതി ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ. ഡല്‍ഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് തന്നെയും കോടതിയെയും ലക്ഷ്യമിട്ട് അപകീര്‍ത്തികരമായ സാമൂഹിക മാധ്യമ പോസ്റ്റുകളും പ്രചാരണങ്ങളും നടത്തിയെന്നതിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്ന് ജസ്റ്റിസ് സ്വര്‍ണ കാന്ത ശര്‍മ വ്യക്തമാക്കി.

അരവിന്ദ് കെജ്‌രിവാളിനെ കൂടാതെ മനീഷ് സിസോദിയ, സഞ്ജയ് സിങ്, വിനയ് മിശ്ര, സൗരഭ് ഭരദ്വാജ്, ദുര്‍ഗേഷ് പതക് എന്നിവര്‍ക്കെതിരെയാണ് കോടതീയലക്ഷ്യനടപടി സ്വീകരിച്ചത്. കോടതിയെ അപകീര്‍ത്തിപ്പെടുത്തും വിധം സോഷ്യല്‍മീഡിയ ക്യാമ്പെയ്ന്‍ നടത്തിയെന്ന ആരോപണത്തിന് പുറമെ ജസ്റ്റിസ് സ്വര്‍ണകാന്ത് ശര്‍മ്മയുടെ ബെഞ്ചിന് മുന്നില്‍ തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ അഭിഭാഷകരെ നിയോഗിക്കില്ലെന്ന് വ്യക്തമാക്കി നേതാക്കള്‍ കത്ത് പങ്കുവെച്ചതും നടപടിക്ക് കാരണമായി.

ജസ്റ്റിസ് സ്വര്‍ണകാന്തയില്‍ നിന്ന് നീതി ലഭിക്കുമെന്ന പ്രതീക്ഷ തകര്‍ന്നിരുന്നുവെും അതിനാല്‍ ഗാന്ധിജിയുടെ സത്യാഗ്രഹ പാത പിന്തുടരാന്‍ തീരുമാനിച്ചുവെന്നുമായിരുന്നു കെജ്രിവാള്‍ കത്തില്‍ പറയുന്നത്. എന്നാല്‍ മദ്യനയ അഴിമതിക്കേസില്‍ കെജ്‌രിവാള്‍ ഉള്‍പ്പെടെയുള്ളവരെ വെറുതെവിട്ടതിനെതിരെയുള്ള സിബിഐയുടെ പുനഃപരിശോധനാ ഹര്‍ജി കേള്‍ക്കുന്നതില്‍ നിന്ന് സ്വര്‍ണ കാന്ത ശര്‍മ പിന്മാറി. കോടതിയലക്ഷ്യ നടപടികള്‍ ആരംഭിച്ച സാഹചര്യത്തില്‍ കേസ് മറ്റൊരു ബെഞ്ച് പരിഗണിക്കുന്നതാകും ഉചിതമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.

Content Highlights: Justice Sharma won’t hear excise case

To advertise here,contact us