സിബിഐക്ക് തത്ക്കാലം പുതിയ തലവനില്ല; പ്രവീണ്‍ സൂദിന്റെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടി

തെരഞ്ഞെടുപ്പ് പ്രക്രിയ പക്ഷപാതപരമാണെന്ന് കാണിച്ച് പ്രധാനമന്ത്രിക്ക് രാഹുൽ ഗാന്ധി വിയോജനക്കുറിപ്പ് നൽകിയിരുന്നു

ന്യൂഡൽഹി: സിബിഐ ഡയറക്ടർ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ നിലവിലെ സിബിഐ ഡയറക്ടറുടെ കാലാവധി നീട്ടി കേന്ദ്രസർക്കാർ. സിബിഐ ഡയറക്ടറായ പ്രവീൺ സൂദിന്റെ കാലാവധിയാണ് ഒരു വർഷം കൂടി നീട്ടിയത്. പുതിയ സിബിഐ ഡയറക്ടറെ കണ്ടെത്താൻ ഇന്നലെ യോഗം ചേർന്നെങ്കിലും രാഹുൽ ഗാന്ധി വിയോജിച്ച് അറിയിച്ചതോടെ യോഗം പിരിയുകയായിരുന്നു.

തെരഞ്ഞെടുപ്പ് പ്രക്രിയ പക്ഷപാതപരമാണെന്ന് കാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കായിരുന്നു രാഹുൽ ഗാന്ധി വിയോജനക്കുറിപ്പ് നൽകിയത്. പ്രതിപക്ഷ നേതാവ് എന്നത് ഒരു റബ്ബർ സ്റ്റാമ്പ് പദവിയല്ലെന്ന് രാഹുൽ വിയോജനക്കുറിപ്പിൽ പറഞ്ഞിരുന്നു. സെലക്ഷൻ കമ്മിറ്റിയിൽ നിന്ന് തനിക്ക് ആവശ്യമായ വിവരങ്ങൾ സർക്കാർ നൽകുന്നില്ല. കേന്ദ്ര ഏജൻസിയായ സിബിഐയെ സർക്കാർ നിരന്തരം ദുരുപയോഗം ചെയ്തു. പ്രതിപക്ഷത്തെയും മാധ്യമപ്രവർത്തകരെയും വിമർശകരെയുമെല്ലാം സിബിഐയെ ഉപയോഗിച്ച് ലക്ഷ്യംവെയ്ക്കുകയാണെന്നും രാഹുൽ കുറ്റപ്പെടുത്തിയിരുന്നു.

ഈ വർഷം മെയ് 24ന് പ്രവീൺ സൂദ് വിരമിക്കാനിരിക്കുകയായിരുന്നു. പുതിയ ഡയറക്ടറെ തെരഞ്ഞെടുക്കുന്നത് പ്രതിസന്ധിയിലായതോടെ കേന്ദ്രസർക്കാർ ഇദേഹത്തിൻ്റെ കാലാവധി നീട്ടി ഉത്തരവ് ഇറക്കുകയായിരുന്നു. പ്രധാനമന്ത്രിക്ക് പുറമേ ലോക്സഭ പ്രതിപക്ഷ നേതാവും സുപ്രീംകോടതി ചീഫ് ജസ്റ്റിസും ചേർന്നാണ് സിബിഐ ഡയറക്ടർ തെരഞ്ഞെടുപ്പ് നടത്തുന്നത്.

Content Highlights: Amid controversies related to the election of CBI Director, the central government has extended the term of the current CBI Director

To advertise here,contact us