'മമത'യില്ലാത്ത ബംഗാൾ നിയമസഭയിൽ ശോഭൻ ദേബ് പ്രതിപക്ഷ നേതാവാകും

പശ്ചിമ ബംഗാൾ തെരഞ്ഞടുപ്പിൽ ഭവാനിപ്പൂരിൽ നിന്ന് മത്സരിച്ച മമത ബാനർജി പരാജയപ്പെട്ടതിനാലാണ് ശോഭൻ ദേബിനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത്

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ പ്രതിപക്ഷ നേതാവായി തൃണമൂൽ കോൺഗ്രസിൻ്റെ മുതിർന്ന നേതാവ് ശോഭൻ ദേബ് ചതോപാധ്യായ് ചുമതലയേൽക്കും. ബംഗാളിലെ 18 -ാം മന്ത്രിസഭയിലെ പ്രതിപക്ഷ നേതാവായാണ് ശോഭൻ ദേബ് തിരഞ്ഞെടുക്കപ്പെട്ടത്. ബാലിഗഞ്ച് നിയോജകമണ്ഡലത്തിലെ എംഎൽഎ ആണ് ശോഭൻ ദേബ്.

നിയമസഭ തെരഞ്ഞെടുപ്പിൽ 61476 വോട്ടുകൾ നേടിയാണ് ശോബൻ ദേബ് എംഎൽഎ സ്ഥാനം നിലനിർത്തിയത്.1991 മുതൽ ബംഗാൾ നിയമസഭയുടെ ഭാഗമാണ് ശോഭൻ ദേബ്. കോൺഗ്രസ് കാലത്ത് മമത ബാനർജിയുടെ വിശ്വസ്ത അനുയായി ആയിരുന്നു ഇദേഹം. പിന്നീട് ടിഎംസിയുടെ സ്ഥാപക അംഗങ്ങളിൽ ഒരാളായി മാറി. ടിഎംസിയുടെ തൊഴിലാളി വിഭാഗമായ ഇന്ത്യൻ നാഷണൽ തൃണമൂൽ ട്രേഡ് യൂണിയൻ കോൺഗ്രസ് ശോഭൻ ദേബിൻ്റെ സംഭാവനയാണ്.

ബംഗാളിൽ അധികാരത്തിലേറിയ ബിജെപി മുഖ്യമന്ത്രിയായി സുവേന്ദു അധികാരിയെ തിരഞ്ഞെടുത്തതിന് തൊട്ട് പിന്നാലെയാണ് തൃണമൂൽ കോൺഗ്രസ് പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്തത്. പശ്ചിമ ബംഗാൾ തെരഞ്ഞടുപ്പിൽ ഭവാനിപ്പൂരിൽ നിന്ന് മത്സരിച്ച മമത ബാനർജി പരാജയപ്പെട്ടതിനാലാണ് ശോഭൻ ദേബിനെ പ്രതിപക്ഷ നേതാവായി തെരഞ്ഞെടുത്തത്. ഭവാനിപ്പൂരിലെ എംഎൽഎ സ്ഥാനം നഷ്ടപ്പെട്ട മമതയ്ക്ക് ഇനിമുതൽ ബംഗാൾ നിയമസഭയിൽ തുടരാനാവില്ല.

കഴിഞ്ഞ ദിവസമാണ് തൃണമൂൽ കോൺഗ്രസ് പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുത്തത്. നീണ്ട 15 വർഷത്തെ തുടർ ഭരണത്തിന് ശേഷമാണ് പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് പ്രതിപക്ഷത്തേക്ക് മാറുന്നത്. ഇത്തവണ നിയമസഭ തെരഞ്ഞടുപ്പിൽ വൻ പരാജയമാണ് തൃണമൂൽ കോൺഗ്രസ് നേരിട്ടത്. ശോഭൻ ദേബ് പ്രതിപക്ഷ നേതാവായി ചുമതലയേൽക്കുന്നതോടെ ഫിര്‍ഹാദ് ഹക്കീം തൃണമൂല്‍ കോണ്‍ഗ്രസ് ചീഫ് വിപ്പ് സ്ഥാനമേൽക്കും.

Content Highlights: Senior Trinamool Congress leader Shobhan Deb Chattopadhyay will take charge as the Leader of Opposition in West Bengal

To advertise here,contact us