കള്ളപ്പണ ഇടപാട് കേസ്; പഞ്ചാബ് വ്യവസായ മന്ത്രിയെ അറസ്റ്റ് ചെയ്ത് ഇ ഡി

സഞ്ജീവ് അറോറയെ ഏഴ് ദിവസത്തെ ഇ ഡി കസ്റ്റഡിയിൽ വിട്ടു

അമൃത്സര്‍: പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി-ബിജെപി തര്‍ക്കം രൂക്ഷമാകുന്നതിനിടെ പഞ്ചാബ് മന്ത്രി സഞ്ജീവ് അറോറയെ അറസ്റ്റ് ചെയ്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. കള്ളപ്പണ ഇടപാട് കേസിലാണ് അറസ്റ്റ്. കോടതിയിൽ ഹാജരാക്കിയ സഞ്ജീവ് അറോറയെ ഏഴ് ദിവസത്തെ ഇ ഡി കസ്റ്റഡിയിൽ വിട്ടു. ഗുരുഗ്രാമിലെ കോടതിയുടേതാണ് നടപടി.

മൊബൈല്‍ ഫോണ്‍ വില്‍പനയുമായി ബന്ധപ്പെട്ട് ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വ്യാജ കമ്പനികൾ വഴി വ്യാജ ജിഎസ്ടി ഇന്‍വോയിസുകള്‍ സൃഷ്ടിച്ച് 100 കോടിയിലധികം രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് ആരോപണം. ഇൻപുട്ട് ടാക്സ് ക്രെഡിറ്റും ജിഎസ്ടി റീഫണ്ടും തട്ടിയെടുത്തുവെന്നും ഇ ഡി ആരോപിക്കുന്നു. പഞ്ചാബ് ക്യാബിനറ്റ് മന്ത്രിയാണ് സഞ്ജീവ് അറോറ.

അറസ്റ്റ് രാഷ്ട്രീയ പ്രേരിതവും ആസൂത്രിതവുമാണെന്ന് മന്ത്രിയുടെ അഭിഭാഷകൻ പറഞ്ഞതായി എഎൻഐ റിപ്പോർട്ട് ചെയ്തു. അവർ (ഇ ഡി) നേരിട്ട് വന്ന് മന്ത്രിയെ അറസ്റ്റ് ചെയ്തു. ഇതുവരെ തങ്ങൾക്ക് എഫ്‌ഐആർ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

സഞ്ജീവ് അറോറയുമായി ബന്ധമുള്ള ഹാംപ്ടൺ സ്കൈ റിയാലിറ്റി ലിമിറ്റഡിന്റെ ഗുരുഗ്രാമിലെ സ്ഥാപനത്തിലും ഇ ഡി പരിശോധന നടത്തിയിരുന്നു. നിയമ പ്രക്രിയയിൽ വിശ്വാസമുണ്ടെന്നും അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കുന്നുണ്ടെന്നും കമ്പനി അറിയിച്ചു.

Content Highlights: Punjab's Industries Minister Sanjeev Arora has been sent to seven days of ED custody in a money laundering case

To advertise here,contact us