കേരളത്തിന്റെ മുഖ്യമന്ത്രി ആര്?, തീരുമാനം ഇന്നുതന്നെ; ഡൽഹിയിൽ നിര്‍ണായക യോഗം

സമവായമായ ശേഷം മാത്രമേ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തൂ

ന്യൂഡല്‍ഹി: മുഖ്യമന്ത്രി ആരാകുമെന്ന കാര്യത്തില്‍ തീരുമാനം ഇന്നുതന്നെ ഉണ്ടാകും. ഇത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ ഡല്‍ഹിയില്‍ ഇന്ന് നിര്‍ണായക യോഗം ചേരുന്നുണ്ട്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ യോഗം ആരംഭിച്ചു. മല്ലികാര്‍ജുന്‍ ഖര്‍ഗെയും കേരളത്തിൻ്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷിയും ആദ്യം നേതാക്കളോട് ഒറ്റയ്ക്ക്, ഒറ്റയ്ക്ക് സംസാരിക്കും. ഇതിന് ശേഷം വി ഡി സതീശന്‍, രമേശ് ചെന്നിത്തല, കെ സി വേണുഗോപാല്‍ എന്നിവരെ ഒരുമിച്ച് ഇരുത്തി ചര്‍ച്ചകള്‍ നടക്കും. സമവായമായ ശേഷം മാത്രമേ രാഹുല്‍ ഗാന്ധിയുമായി ചര്‍ച്ച നടത്തൂ.

കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്, രമേശ് ചെന്നിത്തല, വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. ആദ്യം വി ഡി സതീശന്‍, രമേശ് ചെന്നിത്തല, കെ സി വേണുഗോപാല്‍, സണ്ണി ജോസഫ് അടക്കമുള്ള നേതാക്കളുമായി മല്ലികാര്‍ജുന്‍ ഖര്‍ഗെയും ദീപാദാസ് മുന്‍ഷിയും ഒറ്റയ്ക്ക് സംസാരിക്കും. ഇതിന് ശേഷം മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് ചരടുവലി നടത്തുന്ന വി ഡി സതീശന്‍, കെ സി വേണുഗോപാല്‍, രമേശ് ചെന്നിത്തല എന്നിവരെ ഒരുമിച്ച് ഇരുത്തി ചര്‍ച്ച നടത്തും. ഈ ചര്‍ച്ചയില്‍ ഒരു അന്തിമ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. ഇതിന് ശേഷം മാത്രമായിരിക്കും രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ച. അന്തിമ തീരുമാനം ഹൈക്കമാന്‍ഡായിരിക്കും പ്രഖ്യാപിക്കുക.

തെരഞ്ഞെടുപ്പ് ഫലം വന്ന് അഞ്ച് ദിവമായിട്ടും മുഖ്യമന്ത്രിയുടെ കാര്യത്തില്‍ യുഡിഎഫില്‍ തീരുമാനമായിട്ടില്ല എന്നത് വ്യാപക വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. എഐസിസി നിരീക്ഷകരായി തെരഞ്ഞെടുക്കപ്പെട്ട മുകുള്‍ വാസ്‌നിക്കും അജയ് മാക്കനും കേരളത്തിലെത്തി ചര്‍ച്ച മടങ്ങിയിട്ട് ഒരു ദിവസം പിന്നിട്ടു. ഇപ്പോഴും ഒറ്റപ്പേരിലേക്ക് എത്താന്‍ കോണ്‍ഗ്രസിന് ആയിട്ടില്ല. വി ഡി സതീശനായി പരസ്യ പ്രതിഷേധവുമായി പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെ കെപിസിസിക്ക് ഇടപെടേണ്ടി വന്നിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാക്കള്‍ക്ക് കെപിസിസി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. കൃത്യമായ വിശദീകരണം നല്‍കിയില്ലെങ്കില്‍ നടപടി ഉണ്ടാകകുമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Content Highlights- Congress leaders are meeting in Delhi today for crucial discussions regarding Kerala’s chief ministerial leadership

To advertise here,contact us