'വിജയ് സര്‍ക്കാര്‍ രൂപീകരിക്കട്ടേ, ആറ് മാസത്തേക്ക് ശല്യം ചെയ്യില്ല'; പ്രതികരിച്ച് എം കെ സ്റ്റാലിന്‍

2021ലെ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത 90 ശതമാനം പദ്ധതികളും നടപ്പാക്കിയെന്ന് സ്റ്റാലിന്‍

ചെന്നൈ: തെരഞ്ഞെടുപ്പ് ഫലത്തില്‍ പ്രതികരിച്ച് മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. ടിവികെ നേതാവ് വിജയ് സര്‍ക്കാര്‍ രൂപീകരിക്കട്ടേയെന്ന് സ്റ്റാലിന്‍ പറഞ്ഞു. ആറ് മാസത്തേക്ക് ഒരു ശല്യവുമില്ലാതെ വിജയ് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ നോക്കുമെന്നും സ്റ്റാലിന്‍ പറഞ്ഞു. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സ്റ്റാലിന്റെ പ്രതികരണം. ഡിഎംകെ ഒരു ഭരണഘടനാ പ്രതിസന്ധിയോ മറ്റൊരു തെരഞ്ഞെടുപ്പോ ഉടന്‍ പ്രതീക്ഷിക്കുന്നില്ലെന്ന് സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.

'ടിവികെയുടെ പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതിന് പുറമേ എന്റെ സമയത്ത് അവതരിപ്പിച്ചിട്ടുള്ള പദ്ധതികള്‍ പുതിയ സര്‍ക്കാര്‍ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ പ്രഭാതഭക്ഷണ പദ്ധതി പുതിയ സര്‍ക്കാര്‍ തുടരണം. കുടുംബനാഥമാര്‍ക്ക് 1000 രൂപ പ്രതിമാസം നല്‍കുന്ന പദ്ധതിയും തുടരണം', എം കെ സ്റ്റാലിന്‍ പറഞ്ഞു.

പ്രതിമാസം വനിതകള്‍ക്ക് 2500 രൂപ നല്‍കുമെന്ന വിജയ്‌യുടെ വാഗ്ദാനം നടപ്പാക്കുന്നത് ബുദ്ധിമുട്ടാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2021ലെ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത 90 ശതമാനം പദ്ധതികളും തന്റെ സര്‍ക്കാര്‍ നടപ്പാക്കിയിരുന്നുവെന്നും കേന്ദ്ര നിയന്ത്രണം കാരണം നീറ്റ് റദ്ദാക്കുന്നത് പോലുള്ള വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ സാധിച്ചില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.

'നടപ്പാക്കാന്‍ പറ്റുന്ന കാര്യങ്ങള്‍ മാത്രമേ ഇത്തവണത്തെ തെരഞ്ഞെടുപ്പിലും പറഞ്ഞിട്ടുള്ളു. ടിവികെയുടെ വാഗ്ദാനങ്ങള്‍ നടപ്പാക്കാന്‍ സാധിക്കുമെന്ന് ഞാന്‍ കരുതുന്നില്ല. ചെയ്താല്‍ ഞങ്ങള്‍ സന്തോഷിക്കും', അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം വിജയ്‌യെ വിടുതലൈ ചിരുതൈഗല്‍ കട്ജി (വിസികെ) പിന്തുണക്കണമെന്ന് വിസികെ നേതാവ് തോല്‍ തിരുമവലവന്‍ പറഞ്ഞു. 'തമിഴ്‌നാട് ജനത സര്‍ക്കാര്‍ രൂപീകരിക്കാന്‍ വിജയ്ക്ക് അവസരം നല്‍കി. അതുകൊണ്ട് വിജയ് അത് ചെയ്യണം. കേവലഭൂരിപക്ഷമില്ലെങ്കിലും ഇത് ജനങ്ങളുടെ തീരുമാനമാണ്', വിസികെ നേതാവ് പറഞ്ഞു.

Content Highlights: M K Stalin says let vijay form government in TamilNadu

To advertise here,contact us