ബിജെപിയോട് പൊരുതി, ഒടുവിൽ വീണു, ബംഗാളിന് ഇനി 'മമത'യില്ല

പശ്ചിമ ബംഗാളില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് കനത്ത തിരിച്ചടിയാണ് നേരിട്ടത്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജിക്ക് തോല്‍വി. ബിജെപി സ്ഥാനാര്‍ത്ഥി സുവേന്ദു അധികാരി 15,105 വോട്ടുകളുടെ ഭൂരിപക്ഷത്തിന് വിജയിച്ചു. സുവേന്ദു അധികാരി 73,917 വോട്ടുകൾ നേടിയപ്പോൾ മമതയ്ക്ക് നേടാനായത് 58,812 വോട്ടുകളാണ്.

പശ്ചിമ ബംഗാളില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് കനത്ത തിരിച്ചടിയാണ് നേരിട്ടത്. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ബിജെപിയാണ് മുന്നിട്ട് നിന്നത്. നിലവില്‍ ബിജെപിക്ക് 208 സീറ്റുകള്‍ നേടാനായി. ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസ് നേടിയത് 79 സീറ്റുകള്‍ മാത്രമാണ്. കോണ്‍ഗ്രസിന് രണ്ടും സിപിഐഎമ്മിന് ഒരു സീറ്റുമാണ് ലഭിച്ചത്.

നാലാമതും ഭരണ തുടര്‍ച്ച ലക്ഷ്യം വെച്ചാണ് മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഇത്തവണ തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളില്‍ ജനവിധി തേടിയത്. ബംഗാളില്‍ ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. പഴയ പ്രതാപം തിരിച്ചു പിടിക്കാനായി ഇത്തവണ ഇടതുപക്ഷം ബംഗാളില്‍ ഒറ്റയ്ക്കാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഇടതുപക്ഷവുമായുള്ള സഖ്യം ഉപേക്ഷിച്ച് കോണ്‍ഗ്രസും ഇത്തവണ ഒറ്റയ്ക്കാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്.

Content Highlights: West Bengal Chief Minister and Trinamool Congress leader Mamata Banerjee loses in elections

To advertise here,contact us