അസമിൽ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം കോണ്‍ഗ്രസില്‍ ആദ്യ രാജി; ജിതേന്ദ്ര സിങ് രാജിവച്ചു

'തെരഞ്ഞെടുപ്പ് ഫലം അങ്ങേയറ്റം നിരാശാജനകമാണ്, പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു'

ദിസ്പുർ: നിയമസഭ തെരഞ്ഞെടുപ്പിൽ അസമിൽ നേരിട്ട കനത്ത തിരിച്ചടിക്ക് പിന്നാലെ കോൺഗ്രസിൻ്റെ ചുമതല രാജിവെച്ച് ഭന്‍വര്‍ ജിതേന്ദ്ര സിങ്. തെരഞ്ഞെടുപ്പ് ഫലം അങ്ങേയറ്റം നിരാശാജനകമാണെന്നും പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നു അദ്ദേഹം കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയ്ക്ക് അയച്ച രാജിക്കത്തിൽ പറഞ്ഞു. അസം ജനതയുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനായില്ല. കോണ്‍ഗ്രസിന്റെ മൂല്യങ്ങളിലും കാഴ്ചപ്പാടുകളിലും ഉറച്ചുനില്‍ക്കുമെന്നും ജിതേന്ദ്ര സിങ് പറഞ്ഞു.

'സമീപകാല തെരഞ്ഞെടുപ്പ് ഫലങ്ങള്‍ അങ്ങേയറ്റം നിരാശാജനകമായിരുന്നു. തെരഞ്ഞെടുപ്പ് ഫലത്തില്‍ പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. ഞങ്ങളുടെ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടും അസം ജനതയുടെ പ്രതീക്ഷകള്‍ നിറവേറ്റാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞില്ല.

സേവനമനുഷ്ഠിക്കാന്‍ അവസരം ലഭിച്ചതിനും എന്റെ ഭരണകാലത്ത് എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിനും ഞാന്‍ നന്ദിയുള്ളവനാണ്. അസമിലെ ജനങ്ങളോടും അസമിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും നേതാക്കളോടും അവര്‍ കാണിച്ച സ്‌നേഹത്തിനും ബഹുമാനത്തിനും ഞാന്‍ നന്ദി പറയുന്നു. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മൂല്യങ്ങളോടും കാഴ്ചപ്പാടിനോടും ഞാന്‍ പ്രതിജ്ഞാബദ്ധനാണ്. പാര്‍ട്ടിയുടെ ശ്രമങ്ങളെ പിന്തുണയ്ക്കുന്നത് തുടരും. നിങ്ങളുടെ മാര്‍ഗ്ഗനിര്‍ദ്ദേശത്തിനും പിന്തുണയ്ക്കും നന്ദി', ജിതേന്ദ്ര സിങ് കത്തിൽ പറഞ്ഞു.

Content Highlights :Taking responsibility for Congress's defeat in Assam elections, Bhanwar Jitendra Singh resigns from his post as the in-charge of Assam Congress

To advertise here,contact us