മൈസൂരുവിൽ വൃത്തിയില്ലാതെ ഭക്ഷണം നൽകിയ മെസ് അടപ്പിച്ചു; KC വേണുഗോപാലിന്റെ ഇടപെടലിൽ കർണാടക സർക്കാരിൻ്റെ നടപടി

കണ്‍സള്‍ട്ടന്‍സിയുടെ ലൈസന്‍സും റദ്ദാക്കി

ബെംഗളൂരു: മൈസൂരുവിലെ ഹോസ്റ്റലുകളില്‍ ഭക്ഷ്യയോഗ്യമല്ലാത്ത ആഹാരം വിതരണം ചെയ്ത സംഭവത്തില്‍ കടുത്ത നടപടിയുമായി കര്‍ണാടക സര്‍ക്കാര്‍. ഗ്ലോബല്‍ എഡ്യുക്കേഷന്‍ കണ്‍സള്‍ട്ടന്‍സിയുടെ മെസ്സ് അടപ്പിച്ചു. കണ്‍സള്‍ട്ടന്‍സിയുടെ ലൈസന്‍സും റദ്ദാക്കി.

വിഷയത്തില്‍ എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി കര്‍ണാടക ആരോഗ്യ വകുപ്പ് മന്ത്രി ദിനേഷ് ഗുണ്ടു റാവുവിനെ വിളിച്ചിരുന്നു. പിന്നാലെയാണ് കര്‍ണാടക സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്.

കുട്ടികള്‍ക്ക് പകരം ഭക്ഷണം ഏര്‍പ്പെടുത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചു. മെസ്സില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. മെസ്സിലെ സാമ്പിളുകള്‍ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഫലം വന്നശേഷം കൂടുതല്‍ നടപടികള്‍ എന്ന് കര്‍ണാടക ആരോഗ്യമന്ത്രി വ്യക്തമാക്കി.

ഗ്ലോബല്‍ എഡ്യൂക്കേഷന്‍ സര്‍വീസാണ് അഞ്ച് കോളേജുകളില്‍ ഭക്ഷണം എത്തിച്ചിരുന്നത്. അഞ്ച് കോളേജുകള്‍ക്കായി ബദല്‍ ഭക്ഷ്യവിതരണ സംവിധാനം ഒരുക്കിയിട്ടുണ്ട്. കോമണ്‍ മെസ്സില്‍ നിന്ന് എത്തിക്കുന്ന ഭക്ഷണമാണ് ശുചിത്വമല്ലാത്ത രീതിയില്‍ വിളമ്പിയത്. കോഴിക്കറിയില്‍ തൂവലും ചോരയും ചപ്പാത്തിയില്‍ നിന്ന് പ്ലാസ്റ്റിക്, ചോറില്‍നിന്ന് പാറ്റയെയും കിട്ടിയതായി വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടിരുന്നു. മെസ്സ് ഫീ ആയി വാങ്ങുന്നത് പ്രതിവര്‍ഷം 80,000 രൂപയാണ്. പുറത്തുനിന്നുള്ള ഭക്ഷണം കൊണ്ടുവരാന്‍ അനുവദിക്കില്ലെന്നും വിദ്യാര്‍ത്ഥികള്‍ പരാതിപ്പെട്ടിരുന്നു.

Content Highlights: Karnataka government closed Global consutlancy mess which give worst food to students, after the Interference of K C Venugopal

To advertise here,contact us