കൊൽക്കത്ത: കൊൽക്കത്തയിലെ സ്ട്രോങ് റൂം തുറന്നെന്ന തൃണമൂൽ കോൺഗ്രസിൻ്റെ ആരോപണം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷൻ. സ്ട്രോങ് റൂം സുരക്ഷിതമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിശദീകരണം. സ്ട്രോങ് റൂം പൂട്ടി സീൽ വെച്ചത് രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ സാന്നിധ്യത്തിലാണ്. സ്ട്രോങ് റൂം തുറന്നതുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ പറഞ്ഞു.
കൊൽക്കത്തയിലെ നേതാജി സ്റ്റേഡിയത്തിലെ സ്ട്രോങ് റൂം തുറന്നെന്ന് ആരോപിച്ചായിരുന്നു തൃണമൂൽ കോൺഗ്രസ് രംഗത്തെത്തിയത്. നേതാജി ഇൻഡോർ സ്റ്റേഡിയത്തിലെ സ്ട്രോങ് റൂം തുറന്നെന്നും കൃത്രിമം നടന്നെന്നുമാണ് ടിഎംസി പ്രവർത്തകർ പറയുന്നത്. രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികൾ ഇല്ലാതെയാണ് സ്ട്രോങ് റൂം തുറന്നത്. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ബിജെപി ശ്രമിക്കുകയാണെന്നും പ്രവർത്തകർ കുറ്റപ്പെടുത്തിയിരുന്നു. സ്ട്രോങ് റൂം തുറക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പ്രവർത്തർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. കനത്ത മഴയിലും തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുകയാണ്.
ബംഗാളിൽ ബിജെപി ഭരണം പിടിക്കുമെന്നാണ് ഭൂരിപക്ഷ എക്സിറ്റ് പോൾ സർവേകളും പ്രവചിച്ചത്. മാട്രിസ് എക്സിറ്റ് പോൾ സർവേയിൽ ബിജെപി 146 മുതൽ 161 സീറ്റുകൾ നേടുമെന്നാണ് പ്രവചനം. തൃണമൂൽ കോൺഗ്രസിന് 125 മുതൽ 140 വരെ സീറ്റുകളാണ് മാട്രിസ് പ്രവചിച്ചത്. മറ്റുള്ളവർ 6 മുതൽ 10 വരെ സീറ്റുകൾ നേടുമെന്നും മാട്രിസ് പ്രവചിച്ചു. പി മാർക്യൂ എക്സിറ്റ് പോൾ സർവേയും ബിജെപി ബംഗാളിൽ അധികാരത്തിലെത്തുമെന്നാണ് പ്രവചിച്ചത്. ബിജെപി 150 മുതൽ 17 5വരെ സീറ്റുകളും തൃണമൂൽ കോൺഗ്രസ് 118 മുതൽ 138 വരെ സീറ്റുകളും നേടുമെന്നാണ് പി മാർക്യൂവിൻ്റെ പ്രവചനം.
Content Highlights: Election Commission rejects Trinamool Congress's allegation of opening a strong room in Kolkata