ന്യൂഡൽഹി: പശ്ചിമബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ഇന്ന്. ഏഴു ജില്ലകളിലായുള്ള 142 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുക. ആകെ 1,448 സ്ഥാനാർഥികളാണ് രണ്ടാംഘട്ടത്തിൽ ജനവിധി തേടുന്നത്. രാവിലെ ഏഴിന് ആരംഭിക്കുന്ന വോട്ടെടുപ്പ് വൈകിട്ട് ആറുമണിക്ക് അവസാനിക്കും. മുഖ്യമന്ത്രി മമത ബാനർജിയും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിയും മത്സരിക്കുന്ന ഭവാനിപുർ ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ് നടക്കും. മമതയ്ക്കും സുവേന്ദുവിനും ഇടയിൽ ശക്തമായ പോരാട്ടമാണ്. എസ്ഐആർ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തിക്കാട്ടിയാണ് തൃണമൂൽ വോട്ടു തേടുന്നത്.
കൊൽക്കത്ത ഉൾപ്പെടെ ഇന്ന് വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ കഴിഞ്ഞ തവണ തൃണമൂൽ കോൺഗ്രസിനായിരുന്നു ആധിപത്യം. 142 ൽ 123 മണ്ഡലങ്ങളിലും തൃണമൂൽ കോൺഗ്രസിനായിരുന്നു കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ചത്. അതേസമയം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അക്രമ സംഭവങ്ങളുടെ സാധ്യത കണക്കിലെടുത്ത് കനത്ത സുരക്ഷ സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്. 152 മണ്ഡലങ്ങളിലായി നടന്ന ഒന്നാംഘട്ട തെരഞ്ഞെടുപ്പിൽ 93.19 ശതമാനമെന്ന രാജ്യത്തെ ഏറ്റവും ഉയർന്ന പോളിംഗ് രേഖപ്പെടുത്തിയിരുന്നു.
Content Highlights:Second phase of voting in West Bengal today