ചെന്നൈ: വിജയ് നായകനാകുന്ന അവസാന ചിത്രം ജനനായകൻ ചോർന്ന സംഭവത്തിൽ പ്രതികരണവുമായി സെൻസർ ബോർഡ്. സിനിമയുടെ പകർപ്പ് ചോർന്നത് സിബിഎഫ്‌സിയിൽ നിന്നാണെന്നുള്ള റിപ്പോർട്ട് അടിസ്ഥാനരഹിത ആണെന്നാണ് സെൻസർ ബോർഡ് പറയുന്നത്. റിപ്പോർട്ട് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഇക്കഴിഞ്ഞ മാർച്ച് 17ന് സിനിമയുടെ ഡിജിറ്റൽ കോപ്പി അപേക്ഷകന് കൈമാറിയെന്നും സെൻസർ ബോർഡ് അധികൃതർ വ്യക്തമാക്കി.
ചിത്രത്തിന്റെ ടൈറ്റിൽ ക്രെഡിറ്റ്‌സും വിജയ്‌യുടെ ഇൻട്രോയുമടങ്ങുന്ന അഞ്ച് മിനിറ്റോളം വരുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ആദ്യം ലീക്കായത്. പിന്നാലെ മൂന്ന് മണിക്കൂറുള്ള സിനിമയുടെ എച്ച്ഡി പതിപ്പും പുറത്തായതായി റിപ്പോർട്ടുണ്ട്. ദൃശ്യങ്ങൾ ചോർന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് ഒരു വിഭാഗം ആരാധകരുടെ ആരോപണം. ആരും ഇന്റർനെറ്റിൽ പ്രചരിക്കുന്ന രംഗങ്ങൾ പങ്കിടരുതെന്ന മുന്നറിയിപ്പും അവർ നൽകിയിരുന്നു.
എച്ച് വിനോദ് സംവിധാനം ചെയ്ത ചിത്രം നന്ദമുരി ബാലകൃഷ്ണ നായകനായ ഭഗവന്ത് കേസരിയുടെ ഔദ്യോഗിക റീമേക്കാണ്. ഭഗവന്ത് കേസരിയുടെ ഓരോ ഫ്രെയിമും അതേപടി പകർത്തി വച്ചിരിക്കുകയാണ് സംവിധായകൻ എന്ന വിമർശനവും ഉയരുന്നുണ്ട്. വിജയ്‌യുടെ രാഷ്ട്രീയ പാർട്ടി ടിവികെയുടെ പ്രമോഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ സിനിമയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന ആരോപണം ശരിവയ്ക്കുന്നതാണ് പുറത്ത് വന്ന ക്ലിപ്പുകളിൽ നിന്നുള്ള വിശദാംശങ്ങൾ. ടിവികെയുടെ പേര് താരത്തിന്റെ കൈയിൽ പച്ചകുത്തിയതായി ലീക്കായി ക്ലിപ്പുകളിൽ കാണിക്കുന്നുണ്ട്. ആദ്യമായാണ് റിലീസിന് മുമ്പ് ഒരു വിജയ് ചിത്രം ലീക്കാകുന്നത്.
Content Highlights: In the Jananayakan leak case, the Censor Board has rejected reports claiming the leak originated from the CBFC