കൂടുതല്‍ സ്ത്രീധനം ചോദിച്ച് ഭര്‍ത്താവിന്റെ പീഡനം; സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ യുവതി ജീവനൊടുക്കി

ഇഷിതയുടെ മാതാപിതാക്കളുടെ പരാതിയില്‍ മിയാപൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു

ഹൈദരാബാദ്: സ്ത്രീധന പീഡനത്തില്‍ മനംനൊന്ത് സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍ ജീവനൊടുക്കി. ഹൈദരാബാദിലാണ് സംഭവം. ഇരുപത്തിയാറുകാരിയായ ബിഹാര്‍ സ്വദേശിനി ഇഷിത യാദവ് ആണ് ജീവനൊടുക്കിയത്. കൂടുതല്‍ സ്ത്രീധനം ചോദിച്ച് ഭര്‍ത്താവ് നീരജ് ബന്‍സാല്‍ പീഡിപ്പിച്ചതിനെ തുടര്‍ന്ന് ഹൈദരാബാദിലെ മിയാപൂര്‍ മേഖലയിലുളള ഇവരുടെ അപാര്‍ട്ട്മെന്റില്‍ വെച്ചാണ് യുവതി ജീവനൊടുക്കിയത്. സംഭവത്തില്‍ നീരജ് ബന്‍സാലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

2020-ല്‍ സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ടവരാണ് ഇഷിതയും നീരജും. മധ്യപ്രദേശുകാരനായ നീരജും ഇഷിതയും അഞ്ചുവര്‍ഷത്തെ പ്രണയത്തിന് ശേഷം ഫെബ്രുവരിയിലാണ് വിവാഹിതരായത്. ശേഷം ഇരുവരും ജോലി ചെയ്യുന്ന ഹൈദരാബാദിലേക്ക് മടങ്ങുകയായിരുന്നു. താമസിയാതെ കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നീരജ് ഇഷിതയെ സമ്മര്‍ദത്തിലാക്കാന്‍ തുടങ്ങി. നീരജ് അടുത്തിടെ ആരംഭിച്ച സ്റ്റാര്‍ട്ടപ്പിലേക്ക് പണം നിക്ഷേപിക്കണമെന്ന് ആവശ്യപ്പെട്ടുളള മാനസിക പീഡനവും കടുത്തതോടെയാണ് ഇഷിത ജീവനൊടുക്കിയതെന്നാണ് പൊലീസ് പറയുന്നത്. ഇഷിതയുടെ മാതാപിതാക്കളുടെ പരാതിയില്‍ മിയാപൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Content Highlights: software engineer kill herself as husband mental torture demanding more dowry

To advertise here,contact us