പെട്രോകെമിക്കൽ ഉത്പന്നങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കി കേന്ദ്രം; കാരണം പശ്ചിമേഷ്യയിലെ സംഘർഷം

പെട്രോകെമിക്കൽ ഉത്പന്നങ്ങളെ ആശ്രയിക്കുന്ന വ്യവസായങ്ങൾക്ക് ഈ നടപടി ആശ്വാസകരമാകുമെന്നാണ് വിലയിരുത്തൽ

ന്യൂഡൽഹി: രാജ്യത്തെ പ്രധാനപ്പെട്ട പെട്രോകെമിക്കൽ ഉത്പന്നങ്ങളുടെ കസ്റ്റംസ് ഡ്യൂട്ടി ഒഴിവാക്കാൻ കേന്ദ്രസർക്കാർ തീരുമാനം. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. ജൂൺ 30 വരെയാണ് ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്.

പെട്രോകെമിക്കൽ ഉത്പന്നങ്ങളെ ആശ്രയിക്കുന്ന വ്യവസായങ്ങൾക്ക് ഈ നടപടി ആശ്വാസകരമാകുമെന്നാണ് വിലയിരുത്തൽ. സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ വിതരണ ശൃംഖലയെ ലഘൂകരിക്കാനും ഉയർന്ന വില കുറയ്ക്കാനാണ് തീരുമാനം. ഇറക്കുമതി തീരുവ നീക്കം ചെയ്യുന്നതിലൂടെ, ഇന്ത്യൻ വ്യവസായങ്ങൾക്ക് അവശ്യമായ അസംസ്കൃത വസ്തുക്കൾ തടസ്സമില്ലാതെ ലഭ്യമാക്കാൻ പറ്റുമെന്നാണ് പ്രതീക്ഷ.

പ്ലാസ്റ്റിക്, പാക്കിംഗ്, തുണിത്തരങ്ങൾ, ഫാർമസ്യൂട്ടിക്കൽസ്, കെമിക്കൽ, ഓട്ടോമോട്ടീവ് മേഖലകൾക്ക് ഈ നടപടി ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ. പെട്രോകെമിക്കൽ ഉത്പന്നങ്ങൾ ഈ വ്യവസായങ്ങളുടെ നട്ടെല്ലായതിനാൽ, ഈ നീക്കം ചിലവ് കുറയ്ക്കുകയും ഉത്പാദനം നടക്കുന്നുണ്ടന്ന് ഉറപ്പാക്കുകയും ചെയ്യും. അസംസ്‌കൃത വസ്തുക്കളുടെ വില കുറയുന്നത് ഉത്പന്നങ്ങളുടെ അന്തിമ വിലയിലും പ്രതിഫലിക്കും എന്നാണ് വിലയിരുത്തൽ.

സംഘർഷത്തിന്റെ സാഹചര്യത്തിൽ കേന്ദ്രം രാജ്യത്തെ ഇന്ധന നികുതിയും കുറച്ചിരുന്നു. പെട്രോളിൻ്റെയും ഡീസലിൻ്റെയും എക്സൈസ് നികുതിയാണ് കുറച്ചത്. പെട്രോളിന് ലിറ്ററിന് 13 രൂപയുടെ നികുതിയിൽ നിന്ന് 3 രൂപയായാണ് കുറച്ചത്. ഇതോടെ പെട്രോളിൻ്റെ നികുതിയിൽ 10 രൂപയുടെ കുറവുണ്ടാകും.

ഡീസലിന് നിലവിലുണ്ടായിരുന്ന ലിറ്ററിന് 10 രൂപയുടെ നികുതി മുഴുവനായും നീക്കിയിരുന്നു. പശ്ചിമേഷ്യൻ സംഘർഷത്തിൽ ക്രൂഡോയിൽ വില കുത്തനെ ഉയരുന്ന സാഹചര്യം കണക്കിലെടുത്ത് രാജ്യത്തെ ഇന്ധന വില പിടിച്ചുനിർത്താനാണ് സർക്കാർ ശ്രമം. ക്രൂഡോയിലിന് ബാരലിന് 149 രൂപയാണ് ഇപ്പോഴത്തെ വില. ഇന്ധനങ്ങളുടെ എക്സൈസ് തീരുവ കുറയ്ക്കുന്നത് വഴി രാജ്യത്തെ ഇന്ധന വില വർദ്ധനവ് പിടിച്ചുനിർത്താനാണ് കേന്ദ്രസർക്കാരിൻ്റെ പുതിയ നീക്കം.

Content Highlights: The central government has announced a temporary exemption on customs duty for select petrochemical products in response to escalating tensions in West Asia. The move aims to stabilize domestic supply and control rising prices

To advertise here,contact us