തുമഗുരു: കർണാടകയിലെ തുമഗുരു ജില്ലയിൽ മേലുദ്യോഗസ്ഥന്റെ പീഡനത്തെ തുടർന്ന് സാമൂഹ്യക്ഷേമ വകുപ്പ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി. വിരമിക്കാൻ പത്ത് ദിവസം മാത്രം ബാക്കി നിൽക്കെ പാവഗഡ സാമൂഹികക്ഷേമ വകുപ്പ് ഡയറക്ടർ മല്ലികാർജുൻ ആണ് ഓഫീസിനുള്ളിൽ തൂങ്ങി മരിച്ചത്. തന്റെ മരണത്തിന്റെ ഉത്തരവാദിത്തം ജില്ലാ ഡയറക്ടർ കൃഷ്ണപ്പയ്ക്കാണെന്ന് പറയുന്ന വീഡിയോ മരിക്കുന്നതിന് മുമ്പ് മല്ലികാർജുൻ സഹപ്രവർത്തകർക്ക് അയച്ചിരുന്നു. തന്നെ നിരന്തരമായി ഉപദ്രവിച്ചിരുന്ന കൃഷ്ണപ്പയ്ക്ക് നിയമവും ദൈവവും അർഹമായ ശിക്ഷ നൽകുമെന്നും വീഡിയോയിൽ മല്ലികാർജുൻ പറയുന്നുണ്ട്.
തന്റെ അമ്മയും ഭാര്യയും മക്കളും അടങ്ങുന്ന കുടുംബം തന്നെ നല്ല രീതിയിലാണ് നോക്കിയിരുന്നത്. അവർ തന്നെ അത്രയും ബഹുമാനിച്ചിരുന്നു. അവരെ സഹായിക്കേണ്ട ആളാണ് താൻ. സഹായിക്കണമെന്നുണ്ട്. പക്ഷേ അതിന് തനിക്ക് കഴിയില്ലെന്നും മല്ലികാർജുൻ വീഡിയോയിൽ പറയുന്നു. കൃഷ്ണപ്പ കാരണമാണ് ഈ തീരുമാനം എടുക്കേണ്ടി വന്നത്. ദൈവം അയാളെ ശിക്ഷിക്കും. അയാളുടെ കുടുംബം ഇക്കാര്യത്തിൽ നിരപരാധികളാണ്. അവരോട് പ്രതികാരം ചെയ്യരുതെന്നും കുടുംബാംഗങ്ങളോടായി മല്ലികാർജുൻ പറയുന്നുണ്ട്.
അതേസമയം സംഭവത്തിൽ തൻ്റെ ഭാഗത്ത് വീഴ്ചയില്ലെന്ന് ചൂണ്ടിക്കാട്ടി കൃഷ്ണപ്പയും വീഡിയോ പുറത്തുവിട്ടിട്ടുണ്ട്. ബെംഗളൂരു ഹെഡ് ഓഫീസിൽ നിന്നും മല്ലികാർജുന് എതിരെ ചില ക്രമക്കേടുകൾ ചൂണ്ടിക്കാട്ടി ജില്ലാ ഡയറക്ടർ നോട്ടീസ് പുറത്തിറക്കിയിരുന്നുവെന്നാണ് കൃഷ്ണപ്പ പറയുന്നത്. രണ്ട് സ്റ്റാഫ് അംഗങ്ങൾ അന്വേഷണം ആരംഭിക്കാൻ ഇരിക്കുകയായിരുന്നുവെന്നും കൃഷ്ണപ്പ വീഡിയോയിൽ പറയുന്നു. വിരമിക്കാൻ പത്ത് ദിവസം മാത്രമുള്ളതിനാൽ അന്വേഷണം മല്ലികാർജുൻ്റെ പെൻഷനെ ബാധിക്കില്ല. അതുമായി ബന്ധപ്പെട്ട ശുപാർശ താൻ നൽകിയിരുന്നു. മല്ലികാർജുനെ സഹായിക്കുകയാണ് ചെയ്തത്. സംഭവത്തിൽ സത്യം പുറത്ത് വരണമെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ പാവഗാഡ പൊലീസ് അന്വേഷണം നടത്തിവരികയാണ്.
(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)
Content Highlights: A Karnataka government official died after sending a video accusing his senior of harassment