'വീട്ടുജോലിക്ക് വേണ്ടിയല്ല വിവാഹം'; അടുക്കള, അലക്ക് ജോലി പുരുഷന്മാരും ചെയ്യണമെന്ന് സുപ്രീംകോടതി

വിവാഹം കഴിക്കുന്നത് വേലക്കാരിയെയല്ല, മറിച്ച് ജീവിത പങ്കാളിയെയാണെന്നും സുപ്രീംകോടതി

ന്യൂഡല്‍ഹി: വീട്ടുജോലിക്ക് വേണ്ടിയല്ല വിവാഹം കഴിക്കേണ്ടതെന്ന നിരീക്ഷണവുമായി സുപ്രീംകോടതി. വിവാഹം കഴിക്കുന്നത് വേലക്കാരിയെയല്ല, മറിച്ച് ജീവിത പങ്കാളിയെയാണെന്നും സുപ്രീംകോടതി പറഞ്ഞു. പാചകം അടക്കമുള്ള ജോലികള്‍ ചെയ്യാത്ത സ്ത്രീ ക്രൂരയല്ല. അടുക്കള, അലക്ക് അടക്കമുള്ള ജോലികള്‍ പുരുഷന്മാരും ചെയ്യണമെന്നും സുപ്രീംകോടതി പറഞ്ഞു.

വിവാഹമോചനക്കേസ് പരിഗണിക്കവെ ജസ്റ്റിസ് സന്ദീപ് മേത്തയാണ് ഈ നിരീക്ഷണം നടത്തിയത്.

വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ ഭാര്യയുടെ സ്വഭാവം മാറിയെന്നും തന്നെയും മാതാപിതാക്കളെയും അസഭ്യം പറയുകും മോശമായി പെരുമാറിയെന്നും പറഞ്ഞാണ് യുവാവ് വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തത്. ഭാര്യ ഭക്ഷണം പാചകം ചെയ്യാന്‍ വിസമ്മതിച്ചതായും ഇയാള്‍ ആരോപിച്ചിരുന്നു. കുഞ്ഞിന്റെ നൂലുകെട്ടിന് ക്ഷണിച്ചില്ലെന്നും ഇയാള്‍ കുറ്റപ്പെടുത്തിയിരുന്നു.

എന്നാല്‍ യുവാവിന്റെ ആരോപണങ്ങള്‍ ഭാര്യ തള്ളി. ഭര്‍ത്താവിന്റെയും മാതാപിതാക്കളുടെയും സമ്മതത്തോടെയാണ് പ്രവസത്തിനായി സ്വന്തം വീട്ടിലേക്ക് പോയതെന്നും എന്നാല്‍ ചടങ്ങിന് പങ്കെടുക്കാതെ പണലും സ്വര്‍ണവും ആവശ്യപ്പെട്ട് പീഡിപ്പിക്കുകയായിരുന്നുവെന്നും ഭാര്യ കോടതിയില്‍ പറഞ്ഞു. യുവതിയുടെ വാദങ്ങള്‍ കൂടി പരിഗണിച്ചാണ് കോടതി നിര്‍ണായക നിരീക്ഷണം നടത്തിയത്. 2017ലായിരുന്നു യുവതിയുടെയും യുവാവിന്റെയും വിവാഹം. ഇവര്‍ക്ക് എട്ട് വയസ് പ്രായമുള്ള മകനുണ്ട്. യുവാവ് സർക്കാർ സ്കൂളിലെ അധ്യാപകനാണ്.

Content Highlights- Supreme Court stated that marriage is not solely for performing household work and stressed that men should also take responsibility for tasks like cooking and laundry.

To advertise here,contact us