കൊല്‍ക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പില്‍ 52 വനിതാ സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കി തൃണമൂല്‍ കോണ്‍ഗ്രസ്. വനിതകള്‍ക്ക് പരമാവധി പ്രാതിനിധ്യം നല്‍കുക എന്ന നിലപാട് പിന്തുടരുന്ന മമതാ ബാനര്‍ജി ഈ തെരഞ്ഞെടുപ്പിലും വനിതാ പ്രാതിനിധ്യത്തില്‍ മാതൃകാപരമായ നീക്കമാണ് നടത്തിയിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസ് ഇതുവരെ പ്രഖ്യാപിച്ച 291 സ്ഥാനാര്‍ത്ഥികളില്‍ 52 പേരും വനിതകളാണ്, അതായത് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഏകദേശം 18 ശതമാനത്തോളം.
മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം പാര്‍ട്ടിക്കുള്ളിലും തെരഞ്ഞെടുപ്പ് പ്രക്രിയകളിലും സര്‍ക്കാര്‍ അധികാര സ്ഥാനങ്ങൡും വനിതകള്‍ക്ക് ഇടം നേടാനായിട്ടുണ്ട്. മറ്റ് വിമര്‍ശനങ്ങള്‍ നേരിടുമ്പോഴും രാഷ്ട്രീയരംഗത്ത് സ്ത്രീകള്‍ക്ക് പടിപടിയായി വളരാനുള്ള സാഹചര്യം ഒരുക്കുന്നതില്‍ മമത ബാനര്‍ജി സ്വീകരിക്കുന്ന നടപടികള്‍ പ്രശംസ പിടിച്ചുപറ്റുന്നതാണ്.
2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ ഫലം ഇതിന്റെ മികച്ച ഉദാഹരണമാണ്. തൃണമൂല്‍ എംപിമാരായി തിരഞ്ഞെടുക്കപ്പെട്ടവരില്‍ 38 ശതമാനം പേരും(11 എംപിമാര്‍) വനിതകളാണ്. പാര്‍ലമെന്റിലെ മുഖ്യധാര പാര്‍ട്ടികളില്‍ ഏറ്റവും കൂടുതല്‍ വനിതാ പ്രാതിനിധ്യമുള്ളതും തൃണമൂലിന് തന്നെയാണ്. നിയമസഭാ-ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വനിതാ സ്ഥാനാര്‍ത്ഥികളുടെ എണ്ണത്തില്‍ ഓരോ വര്‍ഷവും കൃത്യമായ വര്‍ധനവ് തൃണമൂല്‍ ഉറപ്പാക്കിയിട്ടുണ്ട്.
2011ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 31 വനിതകളെയാണ് തൃണമൂല്‍ രംഗത്ത് ഇറക്കിയത്. ഇതില്‍ 24 പേര്‍ വിജയിച്ചു. 2016ല്‍ സ്ഥാനാര്‍ത്ഥികളുടെ എണ്ണം 45 ഉം വനിതാ എംഎല്‍എമാരുടെ എണ്ണം 29ഉം ആയി. 2021ലെ തെരഞ്ഞെടുപ്പില്‍ 50 വനിതകള്‍ മമതാ ബാനര്‍ജിക്കൊപ്പം പോരിനിറങ്ങി. അതില്‍ 33 പേര്‍ വിജയിക്കുകയും ചെയ്തു. ബംഗാള്‍ നിയമസഭയില്‍ നിലവില്‍ 40 വനിതാ എംഎല്‍എമാരാണ് ഉള്ളത് എന്നത് കൂടി ചേര്‍ത്തു വായിക്കുമ്പോഴാണ് വനിതാ പ്രാതിനിധ്യത്തില്‍ മറ്റ് പാര്‍ട്ടികളേക്കാള്‍ ബഹുദൂരം മുന്നിലാണ് തൃണമൂല്‍ എന്ന് വ്യക്തമാകുന്നത്.
ലോക്‌സഭ തെരഞ്ഞെടുപ്പിലും സമാനമായ വനിതാ പ്രാതിനിധ്യം കാണാം. 2014ല്‍ ആകെ 42 സീറ്റുകളില്‍ 11 വനിതകളെയാണ് തൃണമൂല്‍ രംഗത്ത് ഇറക്കിയത്. ഇവര്‍ എല്ലാവരും വിജയിക്കുകയും ചെയ്തു. 2019ലാണ് തൃണമൂല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വനിതകളെ അണിനിരത്തിയിത്, 17 പേര്‍. മത്സരിച്ച ആകെ സീറ്റുകളില്‍ 40.5 ശതമാനവും വനിതളെന്ന മറ്റ് പാര്‍ട്ടികളെ അമ്പരിപ്പിക്കുന്ന സ്ഥാനാര്‍ത്ഥി പട്ടികയാണ് തൃണമൂല്‍ അവതരിപ്പിച്ചത്. 2024ല്‍ വനിതകളുടെ എണ്ണത്തില്‍ നേരിയ കുറവ് സംഭവിച്ചെങ്കിലും 12 പേര്‍ കളത്തിലിറങ്ങുകയും, ഇതില്‍ ഒരാളൊഴികെ എല്ലാവരും തൃണമൂലിന്റെ എംപിമാരായി തീരുകയും ചെയ്തു. തൃണമൂലിൻ്റെ ആകെ എംപിമാരിൽ 38 ശതമാനവും വനിതകളാണ് എന്നതും ശ്രദ്ധേയമാണ്. സ്ത്രീ സംവരണം 33 ശതമാനം ആക്കാനുള്ള നിയമനിർമ്മാണം എങ്ങുമെത്താത്ത പശ്ചാത്തലത്തിലാണ് ഇത്തരം വിപ്ലവകരമായ നിലപാടുമായി തൃണമൂൽ കോൺഗ്രസ് മുന്നോട്ട് പോകുന്നത്.
ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തിറക്കുന്ന വനിത സ്ഥാനാര്‍ത്ഥികള്‍ പശ്ചിമ ബംഗാളിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വ്യത്യസ്തമായ സാമൂഹ്യശ്രേണികളില്‍ നിന്നും ഉള്ളവരാണ്. പരിചയ സമ്പന്നരായ മുതിര്‍ന്ന നേതാക്കളും പുതുമുഖങ്ങളുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. അതീവ നിര്‍ണായകമായ ഒരു തെരഞ്ഞെടുപ്പില്‍ വനിതാ സ്ഥാനാര്‍ത്ഥികള്‍ക്ക് വലിയ പ്രാധാന്യം നല്‍കികൊണ്ട് ജെന്‍ഡര്‍ ഇന്‍ക്ലൂസീവ് പൊളിറ്റിക്‌സിനോടുള്ള പ്രതിബദ്ധത തൃണമൂല്‍ വ്യക്തമാക്കുന്നു എന്നാണ് ഇതേ കുറിച്ച് ഉയരുന്ന അഭിപ്രായങ്ങള്‍.
Content Highlights: Trinamool Congress fields 52 women candidates in West Bengal election 2026