നയൻതാരയെ വിവാഹം കഴിക്കണമെന്ന ആഗ്രഹം സാധിച്ച് തരുമോ?; DMK ക്യാമ്പയിനെ പരിഹസിച്ച് വിവാദ പരാമർശവുമായി AIADMK എംപി

നയൻതാരയെ അപമാനിച്ചതിലൂടെ ഷൺമുഖം എല്ലാ സ്ത്രീകളെയുമാണ് അപമാനിച്ചതെന്ന് ഡിഎംകെ വക്താവ് പ്രതികരിച്ചു

ചെന്നൈ: തെന്നിന്ത്യൻ സിനിമാ താരം നയൻതാരയെ കുറിച്ച് മോശം പരാമർശം നടത്തി എഐഎഡിഎംകെ നേതാവും രാജ്യസഭ എംപിയുമായ സി വീ ഷൺമുഖം. ഏപ്രിൽ 23ന് നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭ തെരഞ്ഞടുപ്പിന് മുന്നോടിയായി തമിഴ്‌നാട് സർക്കാർ നടത്തുന്ന ക്യാമ്പയിനെ പരിഹസിച്ചാണ് എംപി വിവാദ പരാമർശം നടത്തിയത്. 'നിങ്ങളുടെ സ്വപ്‌നം ഞങ്ങളോട് പറയൂ' എന്നാണ് സർക്കാർ നടത്തുന്ന ക്യാമ്പയിന് നൽകിയിരിക്കുന്ന പേര്. ഇതിനായി വോളന്റിയർമാർ വീടുകൾ സന്ദർശിച്ച് പൊതുജനങ്ങളുടെ അഭിപ്രായം തേടുകയും ഭരണത്തിനാവശ്യമായി നിർദേശങ്ങൾ സ്വീകരിക്കുകയും ചെയ്യുമെന്നതാണ് സർക്കാർ നൽകുന്ന വാഗ്ദാനം.

ഈ സ്‌കീമിനെ പരിഹസിച്ച്, എനിക്ക് നയൻതാരയെ വേണം, ആഗ്രഹം നിങ്ങൾ സാധിച്ചു തരുമോ? നയൻതാരയെ വിവാഹം കഴിക്കണമെന്ന ആരുടെയെങ്കിലും ആഗ്രഹം അദ്ദേഹം(എംകെ സ്റ്റാലിൻ) നടത്തി തരുമോ? എന്നാണ് എഐഡിഎംകെ എംപി ചോദിച്ചത്. വില്ലുപരം ജില്ലയിലെ തന്റെ സ്വന്തം മണ്ഡലത്തിൽ സംസാരിക്കുമ്പോഴായിരുന്നു എംപിയുടെ പരാമർശം.

'തകർന്നഭരണം' എന്ന പേരിൽ എഐഎഡിഎംകെ സംസ്ഥാനവ്യാപകമായി നടത്തുന്ന പ്രതിഷധ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു ഷൺമുഖം. പ്രധാനമായും ഡിഎംകെ ഭരണത്തിൽ സ്ത്രീകൾക്ക് എതിരെ ഉയരുന്ന കുറ്റകൃത്യങ്ങൾ, മോശമാകുന്ന ക്രമസമാധാന നില എന്നിവയെ ഉയർത്തിക്കാട്ടിയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്.

അതേസമയം ഷൺമുഖത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ ഡിഎംകെ വക്താവ് രംഗത്തെത്തി. ഡിഎംകെയുടെ നയങ്ങളെ ആർക്കും വിമർശിക്കാം എന്നാൽ സ്ത്രീകളെ മോശമായി ചിത്രീകരിക്കരുതെന്ന് ഡോ സയീദ് ഹഫീസുള്ള പ്രതികരിച്ചു. നയൻതാരയെ അപമാനിച്ചതിലൂടെ ഷൺമുഖം എല്ലാ സ്ത്രീകളെയുമാണ് അപമാനിച്ചത്. ഇത് സംസ്‌കാരമുള്ള സമൂഹത്തിന് അംഗീകരിക്കാൻ കഴിയാത്തതാണ്. എംപിക്ക് എതിരെ എഐഎഡിഎംകെ കർശനമായ നടപടി സ്വീകരിക്കണമെന്നും ഹഫീസുള്ള ആവശ്യപ്പെട്ടു.

സംഭവത്തിൽ എഐഎഡിഎംകെ ഇതുവരെ ഔദ്യോഗിക പ്രതികരണങ്ങളൊന്നും നടത്തിയിട്ടില്ല. മുമ്പും സമാനമായ തരത്തിലുള്ള പ്രസ്താവനകൾ ഷൺമുഖത്തിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടുണ്ട്. തെരഞ്ഞെടുപ്പ് വാഗ്ദാനമായി മുഖ്യമന്ത്രി 'സൗജന്യമായി ഭാര്യ' എന്ന പ്രഖ്യാപനം കൂടി നടത്താമെന്നായിരുന്നു എന്നാണ് ഷൺമുഖം മുമ്പ് നടത്തിയ വിവാദ പ്രസ്താവന. ഇത് വലിയരീതിയിൽ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു.

Content Highlights: Senior AIADMK leader C. Ve. Shanmugam sparked controversy after making allegedly derogatory remarks about actress Nayanthara during a speech targeting the DMK campaign

To advertise here,contact us