ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുമായി സഖ്യത്തിലേർപ്പെടുമെന്ന മാധ്യമവാർത്തകൾ തള്ളി വിജയ് യുടെ തമിഴക വെട്രി കഴകം. ടിവികെ ജോയിന്റ് ജനറൽ സെക്രട്ടറി സി ടി ആർ നിർമൽ കുമാർ ആണ് എൻഡിഎ സഖ്യവാർത്തകൾ തള്ളിയത്. ബിജെപി തങ്ങളുടെ ആശയപരമായ എതിരാളികളാണെന്നും വരുന്ന വാർത്തകൾ എല്ലാം അഭ്യൂഹങ്ങൾ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ സഖ്യമുണ്ടാക്കുകയാണെങ്കിൽ വിജയ്‌യെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി ബിജെപി അംഗീകരിക്കുമോ എന്നും നിർമൽ കുമാർ ചോദിച്ചു.
ജനങ്ങളുടെ പ്രശ്ങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ഇത്തരം വാർത്തകൾ സൃഷ്ടിക്കപ്പെടുന്നത് എന്നും ടിവികെ നേതാവ് പറഞ്ഞു. പാർട്ടി മെമ്പർമാർ പാർട്ടിയുടെ ഔദ്യോഗിക പ്രസ്താവനകൾ മാത്രം വിശ്വസിക്കണമെന്നും നിർമൽ കുമാർ വ്യക്തമാക്കി. മാർച്ച് 13നാണ് പാർട്ടി ജില്ലാ സെക്രട്ടറിമാരുൾപ്പെട്ട ഓൺലൈൻ യോഗം നടന്നത്. പാർട്ടിയുടെ ജയസാധ്യതകളും മറ്റുമാണ് അതിൽ ചർച്ചയായത്. യോഗത്തിൽ ജില്ലാ സെക്രട്ടറിമാരാണ് സഖ്യമുണ്ടെങ്കിൽ ജയസാധ്യത വർധിക്കും എന്ന അഭിപ്രായം മുൻപോട്ടുവെച്ചത്. അല്ലാതെ എൻഡിഎയുമായി സഖ്യമുണ്ടാക്കണമെന്ന ആവശ്യം ഉയർന്നിട്ടില്ല എന്നും നിർമൽ കുമാർ പറഞ്ഞു.
അതേസമയം, ടിവികെ സഖ്യവാർത്തകളിൽ പ്രതികരിക്കാൻ സംസ്ഥാന ബിജെപി തയ്യാറായിട്ടില്ല. ടിവികെയുമായി സഖ്യം ഉണ്ടാകുമോ എന്ന ചോദ്യത്തിന് തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ കൃത്യമായ മറുപടി നൽകിയില്ല. നിങ്ങൾ സഖ്യത്തെകുറിച്ചാണോ വേവലാതിപ്പെടുന്നത് എന്നും എന്റെ പ്രശ്നം ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങളാണ് എന്നുമായിരുന്നു നൈനാർ നാഗേന്ദ്രന്റെ മറുപടി.
നിയമസഭാ തെരഞ്ഞെടുപ്പിൽ ടിവികെ ബിജെപിയുമായി കൈകൊടുക്കുമെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ. പാർട്ടി ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിൽ ഭൂരിപക്ഷം നേതാക്കളും ബിജെപി സഖ്യം ആവശ്യമെന്ന് അഭിപ്രായപ്പെട്ടുവെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനെയാണ് ടിവികെ നേതാവ് തന്നെ തള്ളിയത്.
Content Highlights: Tamilaga Vettri Kazhagam has denied media reports claiming that the party is planning to form an alliance with the Bharatiya Janata Party for the upcoming Tamil Nadu Legislative Assembly election. Party Joint General Secretary C. T. R. Nirmal Kumar clarified that the reports suggesting a possible tie-up with the NDA are baseless and do not reflect the party’s official position